രാജ്യത്തിന് വമ്പന്‍ സമ്മാനങ്ങളുമായി മോദി; ഇനി പാതകളില്‍ ജീവന്‍ പൊലിയില്ല, ഗതാഗതക്കുരുക്കുമില്ല

രാജ്യത്തിന് വീണ്ടും സമ്മാനമൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ തലസ്ഥാനമായ ഡല്‍ഹിക്കാണു ആദ്യ ഘട്ടത്തില്‍ സമ്മാനത്തിന്റെ നേട്ടം കൂടുതലായി ലഭിക്കുക. നഗരത്തിരക്കു കുറയ്ക്കാനുള്ള വഴികള്‍ ആറു മാസത്തിനുള്ളില്‍ മോദി സമ്മാനിക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ഗതാഗത കുരുക്കില്‍പ്പെട്ടു ശ്വാസംമുട്ടുന്ന ഡല്‍ഹിയെ മോചിപ്പിക്കുകയാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി നഗരത്തിലൂടെ കടന്നുപോകുന്ന നിരവധി ഹൈവേകളാണ് ആറു മാസത്തിനുള്ളില്‍ മോദി ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കാണു കേന്ദ്രം ഡല്‍ഹിയില്‍ നേത്ൃത്ത്വം നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായാണു പുതിയ പാതകളും നിലവിലുള്ളവയുടെ വികസനവും എന്നാണ് കേന്ദ്രം ഉയര്‍ത്തിക്കാണിക്കുന്നത്.

ഗതാഗത കുരുക്കില്‍നിന്നും പരിസ്ഥിതി മലിനീകരണത്തില്‍നിന്നും ഡല്‍ഹിക്കാരെ രക്ഷിക്കാന്‍ ഇന്നു മുതല്‍ ആറുമാസത്തിനകം അനവധി ഹൈവേകള്‍ മോദി ഉദ്ഘാടനം ചെയ്യുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ ദ്വിദിന ബി.ജെ.പി. എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

മീററ്റിലേക്ക് എന്‍.എച്ച്. 24 നീളം കൂട്ടുന്നതിന് 6,000 കോടിയാണു വിനിയോഗിക്കുക. ഗാസിപുരില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം നികത്തിയാകും ദേശീയപാതയുടെ നിര്‍മാണം. ഇവിടെയുള്ള മാലിന്യമല പൊട്ടിത്തെറിച്ച് അടുത്തിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവഴി ദേശീയപാത വരുന്നതു പ്രാദേശികവാസികള്‍ക്കു വലിയ ആശ്വാസമാകും.

ധൗലകുവാന്‍ ജയ്പുര്‍, മുകര്‍ബ ചൗക്ക് പാനിപത്ത്, ദ്വാരക എക്‌സ്പ്രസ്‌വേ, വടക്ക്പടിഞ്ഞാറ് ഇടനാഴി തുടങ്ങിയ പാതകള്‍ക്കായി ആയിരക്കണക്കിനു കോടി രൂപയാണു മോദി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.