റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു; വനിതാ നേതാവിനെ അസം ബിജെപിയില്‍ നിന്ന് പുറത്താക്കി

റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബേനസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തിയ നേതാവുകൂടിയായിരുന്നു ബേനസീര്‍.

മ്യാന്‍മാര്‍ സര്‍ക്കാരിന്റെ റോഹിംഗ്യന്‍ നിലപാടിനെതിരെ സംഘടിപ്പിച്ച ഉപവാസ സമരത്തിന് പിന്തുണ തേടിക്കൊണ്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബേനസീറിെതിരെ നടപടിക്ക് കാരണമായത്. ഗുവാഹാട്ടി കേന്ദ്രമായ യുണൈറ്റഡ് മൈനോറിറ്റി ഫോറം എന്ന സംഘടനയാണ് ഉപവാസം സംഘടിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതിനെത്തുടര്‍ന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ ബേനസീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കുകയുമായിരുന്നു. എന്നാല്‍ വിശദീകരണവും മാപ്പപേക്ഷയും നല്‍കിയിട്ടും പാര്‍ട്ടി തന്നെ പുറത്താക്കുകയായിരുന്നുവെന്ന് ബേനസീര്‍ എന്‍ടി ടിവിയോട് വെളിപ്പെടുത്തി.