ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍; മുന്നറിയിപ്പ് മാത്രമെന്ന് അമേരിക്ക

സോള്‍: ഉത്തര കൊറിയയുടെ നിരന്തര പ്രകോപനങ്ങള്‍ക്ക് മറുപടിയായി അമേരിക്കയുടെ ശക്തി പ്രകടനം. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക ശക്തിപ്രകടനം നടത്തിയത്. നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളും കൊറിയയുടെ ആകാശത്ത് കൂടി അമേരിക്ക പറത്തി. എഫ്-35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബി-1ബി ബോംബര്‍ വിമാനങ്ങളുമാണ് പറത്തിയത്.

ദക്ഷിണ കൊറിയ-യുഎസ് സഖ്യകക്ഷികളുടെ സൈനികശേഷിയെക്കുറിച്ച് ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിരുന്നു ശക്തി പ്രകടനം. അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് നിരന്തര പ്രകോപനങ്ങള്‍ നടത്തുകയും, ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തിയും യു.എസിനെ ഉത്തര കൊറിയ വെല്ലുവിളിച്ചത്തിനു മറുപടിയായാണ് അമേരിക്കയുടെ ശക്തി പ്രകടനം.

ഇതിന് മുന്‍പ് ഓഗസ്റ്റ് 31നാണ് അമേരിക്ക ഉത്തര കൊറിയക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയത്. ഉത്തര കൊറിയക്കെതിരായ സൈനിക നീക്കം ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നും സംയുക്തമായി തീരുമാനിച്ചത്തിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി ഉണ്ടായിരിക്കുന്നത്. ഇനിയും ഇത്തരം ശക്തി പ്രകടനങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.