അണ്ടര്‍ 17 ലോകകപ്പ്: കലൂര്‍ സ്റ്റേഡിയത്തിലെ കടമുറികള്‍ മുറികള്‍ ഒഴിയണം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി

കൊച്ചി: ഫിഫ അണ്ടര്‍ -17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വാടകമുറികള്‍ 25 മുതല്‍ ഒഴിയണമെന്നു ഹൈക്കോടതി. കട ഒഴിയുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ജി.സി.ഡി.എ 25 ലക്ഷം രൂപ ട്രഷറിയില്‍ അടയ്ക്കണം. നഷ്ടപരിഹാരം നിര്‍ണയിക്കാനും 75% തുക ഉടന്‍ കൈമാറാനുമായി കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ ലോകകപ്പിന്റെ കേരളത്തിലെ വേദിയായ കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍, സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിര്‍ദേശമനുസരിച്ചു ജി.സി.ഡി.എ നോട്ടിസ് നല്‍കിയിരുന്നു. ലോകകപ്പിനു വേണ്ടി ഒക്ടോബര്‍ 25 വരെ കടമുറികള്‍ അടച്ചിടാനാണു നോട്ടിസ് നല്‍കിയിട്ടുള്ളത്.എന്നാല്‍ ഈ നടപടിയെ ചോദ്യം ചെയ്തു സ്റ്റേഡിയത്തിലെ കടകളുടെ വാടകക്കാരായ 46 വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കാന്‍ തയാറാണെന്നു ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു.

സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വേണ്ടത്ര തയാറെടുപ്പുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. മത്സരങ്ങള്‍ നടക്കാന്‍ പോവുന്ന കാര്യം രണ്ടു വര്‍ഷം മുന്‍പു ഫിഫയുമായി ചര്‍ച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കടക്കാര്‍ക്കു മുറി ഒഴിയാന്‍ മൂന്നു മാസം മുന്‍പേ സാവകാശം നല്‍കണമായിരുന്നു. ഓരോ കടക്കാര്‍ക്കും എത്ര നഷ്ടപരിഹാരം നല്‍കാനാവുമെന്നും കോടതി കഴിഞ്ഞ 16നു നടന്ന വാദത്തില്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു.