അഴിമതിക്കെതിരെ പോരാടാന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് കെജ്രിവാള്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും കമല്‍ ഹാസനെ ആഹ്വാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാഷ്ട്രീയ പ്രവേശത്തിന് കമല്‍ഹാസന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെന്നൈയില്‍ താരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കെജ്രിവാളിന്റെ ആഹ്വാനം. ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ കമല്‍ഹാസന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.

ഡല്‍ഹി മുഖ്യമന്ത്രി തന്നെ കാണാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അഴിമതി രഹിത ഇന്ത്യക്കായി കെജ്രിവാള്‍ നടത്തിയ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക് കെജ്രിവാളും തന്റെ ബന്ധുവാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുവരും വീണ്ടും കൊടിക്കാഴ്ചകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് പിരിഞ്ഞത്.

രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന് അറിയിച്ച കമല്‍ ഹാസന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യം അഴിമതിയും വര്‍ഗീയതയും മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ വര്‍ഗീയതയ്ക്ക് എതിരാണ്. കമല്‍ഹാസനും ഇതുസംബന്ധിച്ച ആശങ്ക പങ്കുവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലും രാജ്യം മുഴുവനുമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും കെജ്രിവാള്‍ പറഞ്ഞു.