നടിയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത കേസില്‍ പ്രമുഖ നിര്‍മ്മാതാവ് അറസ്റ്റില്‍

മുംബൈ : നടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രമുഖ ബോളിവുഡ് നിര്‍മാതാവ് കരിം മൊറാനി അറസ്റ്റില്‍. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നിരസിച്ചതിനു പിന്നാലെ ഇന്നു പുലര്‍ച്ചെയോടെയാണ് മൊറാനിയെ പൊലീസ് അറസ്റ്റു ചെയ്തത്. 2015 ജൂലൈ മുതല്‍ 2016 ജനുവരി വരെ ഒരു നടിയെ മയക്കു മരുന്ന് നല്‍കി പല തവണ പീഡിപ്പിച്ചുവെന്നതാണ് മൊറാനിക്കെതിരായ കേസ്. നടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്. തെലുങ്കാന സെഷന്‍സ് കോടതി ജനുവരി 30ന് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ 2ജി സ്‌പെക്ട്രം കേസില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു.

2ജി കേസില്‍ വിചാരണ നടപടികള്‍ നേരിടുകയാണ് കരിം. ഇതു മറച്ചുവെച്ച് പീഢനക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതിയുടെ നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് മൊറാനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് നിര്‍മാതാവിന്റെ അപേക്ഷ നിരസിച്ചത്. ചെന്നൈ എക്‌സ്പ്രസ്, യോദ്ധ, ദൂം, റാ വണ്‍, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ തുടങ്ങിയ ചിത്രങ്ങളുടെ സഹ നിര്‍മാതാവാണ് കരിം .