കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത എല്ലാ നഴ്‌സുമാരെയും പിരിച്ചുവിട്ടു

കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തി വന്ന എല്ലാ നഴ്‌സുമാരെയും പരിച്ചുവിട്ടു. സമരം 50 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഹൈക്കോടതി നടത്തിയ മധ്യസ്ഥ ശ്രമത്തിനിടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

കരാര്‍ കാലാവധി നീട്ടാത്ത അഞ്ച് നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ കഴിഞ്ഞ മാസം ഏഴിന് സമരം ആരംഭിച്ചത്. അനിശ്ചിതമായി സമരം നീളുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിയത്. ഈ ചര്‍ച്ചയിലാണ് സമരം ചെയ്ത് എല്ലാവരെയും പിരിച്ച് വിട്ടതായി ഭാരത് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

ആശുപത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ഉന്നയിച്ചവരെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഇതേ തുടര്‍ന്ന് സമരം ആശുപത്രിക്ക് മുന്നില്‍ നിന്നും തിരുനക്കര പഴയ പൊലീസ് ഗ്രൗണ്ടിന് മുന്നിലേക്ക് മാറ്റി. ഇതുവരെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ ജനപ്രതിനിധികേെളാ തങ്ങളുമായി സംസാരിക്കുകയോ പിന്തുണ അറിയിച്ച് എത്തുകയോ ചെയ്തിട്ടില്ലെന്ന് നഴ്‌സുമാര്‍ പറഞ്ഞു. നഴ്‌സുമാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന നിലപാട് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ ഹൈക്കോടതിയുടെ മധ്യസ്ഥശ്രമങ്ങള്‍ പ്രശ്നം പരിഹരിക്കുമോ എന്നാണ് ഇനിയറിയേണ്ടത്.