നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മര്‍ദിച്ചു കൊന്നു

ഗാന്ധിനഗര്‍: നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാന്‍ തല്ലിക്കൊന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തിലാണ് ദളിത് യുവാക്കള്‍ പങ്കെടുത്തത്. ഇത് ചോദ്യം ചെയ്തെത്തിയ പട്ടേല്‍ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ജയേഷ് സോളങ്കി എന്ന ദളിത് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സോളങ്കിയെ കരംചന്ദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തിലാണ് ജാതി വിരുദ്ധതയുടെ നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ആഘോഷ പരിപാടികള്‍ക്ക് ശേഷം ജയേഷ് സോളങ്കിയും ബന്ധു പ്രകാശ് സോളങ്കിയും വീടിന് സമീപമുള്ള ക്ഷേത്രത്തിന് അടുത്തിരിക്കുകയായിരുന്നു. കൂടെ നിരവധി സുഹൃത്തുക്കളുമുണ്ടായിരുന്നു. രാത്രി വൈകി ഇവരുടെ അടുത്ത് ചില മേല്‍ജാതിക്കാര്‍ വന്ന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ലെന്നു പറഞ്ഞു അപമാനിക്കുകയും ചെയ്തു.

വാക്ക് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കൂടുതല്‍ മേല്‍ജാതിക്കാര്‍ സംഘടിച്ചെത്തി ദളിത് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. ജയേഷ് സോളങ്കിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. തല മതിലില്‍ ഇടിച്ചതാണെന്നും തലയ്ക്ക് കല്ലുകൊണ്ട് കുത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ അന്വേഷണംആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.