പത്തരമാറ്റിന്റെ തിളക്കത്തോടെ HUM (Haywards Heath United Malayalees) പതിനൊന്നാം വര്‍ഷത്തിലേക്ക്

ഹേവാര്‍ഡ്‌സ് ഹീത്തിലെ ഏറ്റവും ആദ്യത്തേതും ആദ്യകാല മലയാളികള്‍ക്കിടയില്‍ ഇന്നും സൂര്യ തേജസ്സോടെ ജ്വലിച്ചു നില്‍ക്കുന്നതുമായ HUM അസോസിയേഷന്റെ ഓണം, ഈദ് ആഘോഷങ്ങള്‍ സെപ്തംബര് 16 -ആം തിയ്യതി സ്‌കൈനേസ് ഹില്‍ മില്ലേനിയം വില്ലജ് ഹാളില്‍ വച്ച് സന്തോഷ പൂര്‍വം കൊണ്ടാടി.

പരമ്പരാകൃത രീതിയിലുള്ള തലോപ്പൊലിയേന്തിയ ബാലികമാരുടെയും മലയാളി മങ്കമാരുടെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു, അസോസിയേഷന്‍ ഭാരവാഹികളും മാവേലിയും കൂടി നിലവിളക്ക് കത്തിച്ചു ഓണഘോഷങ്ങള്‍ക് തുടക്കമിട്ടു.

എന്നും പുതുമകളുമായി വന്നു മലയാളി അസ്സോസിയേഷനുകള്‍ക് മാതൃകയായിട്ടുള്ള HUM ഇത്തവണ കേരളത്തെ കുറിച്ചും ഓണാഘോഷത്തെ കുറിച്ചും ഉള്ള ഒരു ഡോക്യുമെന്ററി പ്രദര്ശിപ്പിച് പുതു തലമുറക്കാരുടെയും ഗസ്റ്റ് ആയി വന്ന മറ്റു ദേശക്കാരുടെയും കയ്യടി നേടി. കേരളത്തിന്റെ തനതു വസ്ത്രമായ സാരിയുടുത്ത ഇംഗ്ലീഷ് മങ്കമാര്‍ സദസ്സ്യരെ ഏറെ അത്ഭുദപ്പെടുത്തി.

തുടര്‍ന്ന് ജിസ്സി റ്റിനോയുടെ സ്വാഗത പ്രസംഗത്തോടെ പൊതുയോഗത്തിനു തുടക്കമിട്ടു. മാവേലിയുടെ ഹൃസ്വ പ്രഭാഷണം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. തുടര്‍ന്ന് HUM ലേഡീസ് വളരെ ഹൃദ്യമായി അവതരിപ്പിച്ച തിരുവാതിര ഏവരുടെയും മനം കവര്‍ന്നു. ഭവ്യതയോടെ അവതരിപ്പിച്ച നൃത്തചുവടുകള്‍ കാണികള്‍ ആദരവോടെ സ്വീകരിച്ചു.

തിരുവാതിരക്ക് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാബോധം തെളിയിക്കുന്ന ഒട്ടനവതി നാടനും ഫ്യൂഷിനും ആയിട്ടുള്ള കലകളുടെ ഒരു ഘോഷ യാത്രയായിരുന്നു. ആദ്യമായി അമീലിയയും സേനയും അവതരിപ്പിച്ച മിന്നലേ-മിന്നലേ എന്ന ഗാനത്തിന്റെ ചുവടുകള്‍ ഏവരുടെയും കണ്ണിനു കുളിര്‍മയേകി. അതിനു ശേഷം അലിസണ്‍ കിംഗ്സ്ലി ഹിന്ദി പാട്ടിന്റെ താളത്തിനൊത്ത സിനിമാറ്റിക് ഡാന്‍സ് കാണികള്‍ക്കു ശരിക്കും ഒരു വിരുന്നായിരുന്നു.

അടുത്തതായി ഏവരെയും അമ്പരിപ്പിച്ചു സ്റ്റേജില്‍ വന്നത് സമകാലീന ഹിറ്റായ ജിമ്മിക്ക് കമ്മല്‍ ഡാന്‍സുമായി ബെര്‍വിന് നയിക്കുന്ന ഹം ബോയ്‌സ് ആണ്. അവതരണത്തിലെ മികവ് സദസ്സിനെ ഇളക്കി മറിച്ചു. തുടര്‍ന് ലിന്‍സി പോളച്ചന്‍ അവതരിപ്പിച്ച മോഹിനിയാട്ടത്തിലൂടെ കേരളക്കരയിലെ ഉത്തമമായ ഒരു കലയെ നാനാജനങ്ങളിലെത്തിക്കുവാന്‍ സാധിച്ചു. സുരഭി ജോബി അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് ഏവരിലും മതിപ്പുളവാക്കുന്നതായിരുന്നു.

HUM ഓണാഘോഷ പരിപാടിയുടെ മുഖ്യ അതിഥിയായി എത്തിയ UUKMA നാഷണല്‍ സെക്രട്ടറി റോജിമോന്‍ ഓണത്തിന്റെ പശ്ചാലത്തെ പറ്റിയും ഓണാഘോഷങ്ങളുടെ പ്രസക്തിയെ പറ്റിയും സംസാരിച്ച, ഇത് എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തുന്നതായിരുന്നു.

തുറടര്‍ന്നു ട്വിന്‍ ഡാന്‍സുകളുമായി എത്തിയ അഭിരാമി-സന and നിഹ-ഷാലറ്റ് എന്നിവരുടെ ഡാന്‍സുകള്‍ ഹം അസോസിയേഷന് എപ്പോഴും ഒരു മുതല്‍ കൂട്ടായിരിക്കും. പിന്നെ മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഗാനമായ ‘ കണ്ണാം തുംബി ഗാനവുമായി എത്തിയ ജിസ്സി ടിനോ ഏവരെയും അമ്പരപ്പിച്ചു. ഇതിനു പുറമെ ടിനോ സെബാസ്റ്റ്യന്‍ അവതരിപ്പിച്ച ‘ പേരറിയാത്തൊരു നൊമ്പരമേ’ എന്ന ഗാനം ഏറെ നിലവാരം പുലര്‍ത്തുന്നതായിരുന്നു.

താണ്ടിയ ഡാന്‍സുമായി ഷാദിന-അനു ടീം എത്തി വമ്പിച്ച കയ്യടി നേടി. ഏവരിലും മതിപ്പുളവാക്കുന്ന ചുവടുകളുടെ ഒരു പ്രകടനമായിരുന്നു കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രാലങ്കാരം ഏവരുടെയും മനം കവര്‍ന്നു.

അവസാനമായി സദസ്സ്യരെ ഏവരെയും ഞെട്ടിച്ചുകൊണ്ട് തികച്ചും വേറിട്ട ഒരു പ്രകടനവുമായി ബോളിവുഡ്-മലയാളം പാട്ടുകളുടെ അകമ്പടിയോടെ ഹം ബോയ്‌സ് ആന്‍ഡ് ഗര്‌ലസ് ഫാഷന്‍ ഷോയുമായി സ്റ്റേജില്‍ എത്തി ഏവരെയും ഹര്ഷപുളകിതരാക്കി. ഇത് തികച്ചും ട്രെന്ഡിയായ ഒരു അവതരണമാണെന്നുള്ളതില്‍ ഒരു സംശയവും ഉണ്ടായില്ല.

24 കൂട്ടം കറികളുമായി ഓണ സദ്യ ഒരുക്കിയത് 7 കിങ്‌സിലെ ‘മുസരീസ് റെസ്റ്റോറന്റാണ്.
ഭക്ഷണത്തിന് ശേഷം നടന്ന ഗെയിംസ് ആന്‍ഡ് വടം വലി മത്സരങ്ങളില്‍ എല്ലാവരും അണി ചേര്‍ന്ന് സന്തോഷിച്ചു. വടം വലിയുടെ ഒന്നാം സമ്മാനമായി കേരളത്തില്‍ നിന്നും കൊണ്ട് വന്ന വാഴ കുല പോളച്ചന്‍ നയിച്ച ടീമിന് ലഭിച്ചു.

ഈ പരിവാടിയുടെ എല്ലാ നിമിഷങ്ങളെയും കാമറ കണ്ണുകളില്‍ ഒരു പ്രൊഫഷണല്‍ മികവോടെ ബെര്‍വിന് ബാബു ഒപ്പിയെടുത്തു ജനങ്ങളിലെത്തിച്ചു.

പ്രസിഡന്റ് ടിനോ സെബാസ്റ്റിന്റെ നന്ദി പ്രസംഗത്തോടെ ഓണാഘോഷ പരിപാടിക്ക് സമാപനം കുറിച്ചു.