സര്‍ക്കാര്‍ വാക്കുകള്‍ക്ക് പുല്ലുവില ; നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനാകില്ലെന്ന് ആശുപത്രികള്‍

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളി ശമ്പളവര്‍ധന അംഗീകരിക്കാനാകില്ലെന്നു ആശുപത്രി ഉടമകളുടെ സംഘടനയായ കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ഒണേഴ്‌സ് അസോസിയേഷന്റെ അറിയിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാനാകൂ എന്നാണു അസോസിയേഷന്റെ നിലപാട്. ജൂലായ് 20 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

അന്ന് മാനേജ്‌മെന്റുകള്‍ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നില്ല. ഈ മാസം 19 ന് ചേരുന്ന മിനിമം വേതന സമിതി മാനേജ്‌മെന്‍ുകളുടെ നിലപാട് ചര്‍ച്ച ചെയ്യും. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇന്ന് മിനിമം വേതന സമിതി ചര്‍ച്ച ചെയ്തത്. അതേസമയം ആശുപത്രി ഉടമകളുടെ ഈ നിലപാടിനെതിരെ നഴ്‌സസ് സംഘടനാ പ്രതിനിധികള്‍ രംഗത്തെത്തി. മാനേജമെന്റുകളുടെ പിടിവാശി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത് എന്നും നഴ്‌സുമാരുടെ സംഘടനാ നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു.