വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയും വില്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 72,500 കോടി രുപ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നേരത്തെ, വിവധ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിന്റെ പുരോഗതി വിലയിരുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ വിവധ വകുപ്പുകള്‍ യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അശോക് ഗജപതി രാജു, ഹര്‍ദ്ദീപ് സിങ് പുരി, പീയുഷ് ഗോയല്‍, സുരേഷ് പ്രഭു, ആനന്ദ് കുമാര്‍, ആനന്ദ് ഗീതെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 2017–18 ല്‍ 72500 കോടിയുടെ വരുമാനം കണ്ടെത്താനാകുമെന്ന് ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ജുണിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കാന്‍ സാമ്പത്തിക കാര്യ മന്ത്രിസഭ ജൂണ്‍ 28ന് അനുമതി നല്‍കിയിരുന്നു.