ദിലീപിന്‍റെ അറസ്റ്റും ജയില്‍ വാസവും ജാമ്യവും ; താരം നേരിട്ട അവകാശലംഘനങ്ങള്‍ ഒരു അഭിഭാഷകന്‍റെ കാഴ്ച്ചപ്പാടില്‍

ദീപക് ട്വിങ്കിള്‍ സനല്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയതിനു ശേഷം കുറ്റം മുഴുവന്‍ ചെയ്തത് ദിലീപ് ആണെന്ന് കാട്ടി മാത്രുഭൂമി, ഏഷ്യാനെറ്റ് എന്നിങ്ങനെയുള്ള മുഖ്യധാര മാധ്യമങ്ങളും അതുകൂടാതെ കുറെ ഓണ്‍ലൈന്‍ മാധ്യമങ്ങളും താരത്തിനെതിരെ വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. ദിലീപുമായി വിരോധം നിലനില്‍ക്കുന്നവരെ തിരഞ്ഞുപിടിച്ച് ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായങ്ങള്‍ പറയിക്കുകയും അനുകൂലിച്ചവരെ എല്ലാം നടിയെ അപമാനിച്ചു എന്ന രീതിയില്‍ സമൂഹത്തിനു മുന്‍പില്‍ വരുത്തി തീര്‍ക്കുകയും ചെയ്തു. എം. എല്‍. എ. പി സി ജോര്‍ജ്ജ്, മകന്‍ ഷോണ്‍ ജോര്‍ജ്ജ് എന്നിങ്ങനെയുള്ള രാഷ്ട്രീയക്കാരും ലാല്‍ ജോസ്, മുകേഷ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകരും ദിലീപ് വിഷയത്തില്‍ പൊതുസമൂഹത്തിന്റെ മുന്‍പില്‍ കുറ്റക്കാരായി മാറിയ സാഹചര്യമാണ് നാം കണ്ടത്. സത്യത്തില്‍ വിഷയത്തില്‍ പോലീസ് സ്വീകരിച്ച ഇരട്ടത്താപ്പാണ് പി സി ജോര്‍ജ്ജ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. ദിലീപ് കുറ്റം ചെയ്‌തോ ഇല്ലയോ എന്നതല്ല അറസ്റ്റ് ചെയ്യുവാന്‍ ഉണ്ടായ സാഹചര്യവും അതിനായി പോലീസിന്റെ കയ്യില്‍ ലഭ്യമായി എന്ന് പറയപ്പെടുന്ന തെളിവുകളുമാണ് ഇവരെല്ലാം ചോദ്യം ചെയ്തത്. സര്‍ക്കാരിനെ സഹിതം പ്രതിക്കൂട്ടില്‍ എത്തിക്കുവാന്‍ തരത്തിലുള്ള ഉരുണ്ടുകളിയാണ് പോലീസ് നടത്തിയത് എന്ന് നിയമം അറിയാവുന്ന ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും.

അതുകൊണ്ട് തന്നെ വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നത് കൂടുതലും അഭിഭാഷകര്‍ ആയിരുന്നു. എന്നാല്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ അത്തരത്തില്‍ ആരോപണം ഉന്നയിച്ചവരെ എല്ലാം പ്രതിയെ സംരക്ഷിക്കാന്‍ കൂട്ട് നില്‍ക്കുന്നു, നടിയെ അപമാനിക്കുന്നു, നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ക്ക് ആണേല്‍ ഇങ്ങനെ സംഭവിച്ചത് എങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന മറുചോദ്യം ചോദിച്ച് നിശബ്ദരാക്കുവാനാണ് മാധ്യമങ്ങള്‍ സഹിതം ശ്രമിച്ചത്. കുറ്റം ചെയ്തവര്‍ ആരാണ് എന്ന് കണ്ടുപിടിക്കാതെ എല്ലാം ദിലീപിന്റെ തലയില്‍ കെട്ടിവെക്കുവാനാണ് പോലീസ് ശ്രമം. പോലീസ് ഇപ്പോള്‍ നടത്തുന്ന രീതിയിലാണ് അന്വേഷണം മുന്‍പോട്ടു പോകുന്നത് എങ്കില്‍ നടിക്ക് ഒരിക്കലും നീതി ലഭിക്കില്ല. അതുപോലെ ദിലീപ് മുഖ്യമായ ആരോപണം ഉന്നയിച്ച ഒരു സിനിമാ സംവിധായകന്‍ മാധ്യമങ്ങള്‍ അയാളുടെ പേര് പറയുവാന്‍ പോലും ഭയക്കുകയാണ്. കാരണം വേറൊന്നുമല്ല അദ്ധേഹത്തിന്റെതായി പുറത്തു വരാന്‍ പോകുന്ന രണ്ടു ബ്രഹ്മാണ്ട സിനിമകളുടെ ചാനല്‍ റൈറ്റ്‌സ് , അതുകഴിഞ്ഞാല്‍ അതിന്റെ പരസ്യങ്ങളുടെ പ്രക്ഷേപണത്തിലൂടെ ലഭിക്കുന്ന കോടികള്‍.തല്‍ക്കാലം ആ വിഷയങ്ങളില്‍ കൈ കടത്തുന്നില്ല.

പ്രധാന തെളിവുകളിലൊന്നായി പറയുന്ന ഒന്നാം പ്രതി സുനില്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ ജയില്‍ മുദ്ര പതിഞ്ഞതെങ്ങനെയെന്ന പി.സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ ചോദ്യം ശ്രദ്ധേയമാണ്. ജയിലിനകത്തെഴുതുന്ന കത്തുകള്‍ പുറത്തു പോവണമെങ്കില്‍ ജയില്‍ സൂപ്രണ്ട് വായിച്ചതിനു ശേഷം മുദ്ര പതിപ്പിച്ച് നല്‍കിയാലേ പാടുള്ളൂ എന്നിരിക്കെ വാട്‌സ് ആപ്പിലൂടെ അപ്പുണ്ണിക്ക് ലഭിച്ച കത്തില്‍ മുദ്ര ചേര്‍ന്നത്…? അധികൃതര്‍ വായിക്കുമെന്ന് ഉറപ്പുണ്ടായിട്ടും അങ്ങനൊരു കത്തെഴുതാന്‍ മാത്രം മണ്ടത്തരം സുനില്‍ കാണിക്കുമെന്നാണോ? പിന്നീടുള്ള അന്വേഷണത്തില്‍ സഹതടവുകാരനും പത്താം പ്രതിയുമായ വിപിന്‍ ലാല്‍ ആണ് എഴുതിയതെന്നു കണ്ടെത്തിയ ഈ കത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്താവന വിപിന്‍ തന്നെ നടത്തുകയുണ്ടായി. ”ജയിലധികൃതരും സുനിലും കൂടി ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണ്, ദിലീപിന് ഇതില്‍ യാതൊരു പങ്കുമില്ല” എന്നാണ് വീഡിയോ റെക്കോര്‍ഡ്. മനോരമ ന്യൂസ് അല്ലാതെ (ഒരൊറ്റ തവണ) വേറൊരു ചാനലും അത് പ്രക്ഷേപണം ചെയ്തു കണ്ടില്ല! ബാക്കിയെല്ലാവരും അന്ന് ‘ഉപ്പുമാവും പഴവും’ വരെ കാണിച്ചു നിര്‍ത്തി.

ദിലീപിനെ ഞാന്‍ എന്ത് കൊണ്ട് പിന്‍തുണയ്ക്കുന്നു ?

നിരവധി അനവധി ആളുകള്‍ ഫോണിലൂടെയും അല്ലാതെയും നേരിട്ടും ചോദിക്കുന്ന ചോദ്യങ്ങള്‍ ആണ് ഇത്. ഉത്തരം ഒറ്റവാക്കില്‍ പറയുവാന്‍ പറ്റുന്നതല്ല. ഒരുപാടു കാരണങ്ങള്‍ ഉണ്ട്.
ഞാന്‍ ഒരു വക്കീലായതു കൊണ്ട് എന്റെ 15 വര്‍ഷത്തെ വക്കീല്‍ ജീവിതത്തില്‍ ഒരു പാട് എഫ്.ഐ.ആറുകളും ചാര്‍ജുകളും വിസ്താര വേളകളില്‍ പഠിച്ച് ക്രോസ് വിസ്താരം ചെയ്യുകയും നിരപരാധികളെ കേസ്സില്‍ നിന്നു മോചിതരാക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം നിരപരാധികളെ എങ്ങനെ കേസ്സില്‍ കുടുക്കുന്നു എന്നും അതിന് പോലീസ് എന്തൊക്കെ ചെയ്യുന്നു വെന്നും എനിക്ക് വ്യക്തമായി അറിയാം. അതു കൊണ്ട് തന്നെ ദിലീപിനെതിരായി പോലീസ് എടുത്തിരിക്കുന്ന തെളിവുകള്‍ വിചാരണ സമയത്ത് കടലാസിന്റെ വില പോലും ഉണ്ടാവില്ലെന്ന് എന്നെ പോലെ നിയമം കൈകാര്യം ചെയ്യുന്ന പലര്‍ക്കും അറിയാം. അതാണ് ഒന്നമതായി ദിലീപിനെ ഞാന്‍ അനുകൂലിക്കുന്നതിന് കാരണം.

പോലീസിന്റെ കയ്യില്‍ ഇരിക്കുന്ന തെളിവുകളെ പറ്റി എനിക്കെങ്ങനെ അറിയാം?

ഒരോ തവണ ജാമ്യം നിഷേധിക്കുമ്പോഴും അതിനുള്ള കാരണം കോടതികള്‍ അതാത് ഓര്‍ഡറുകളില്‍ വ്യക്തമാക്കാറുണ്ട്. ആയതില്‍ പോലീസ് ഹാജരാക്കുന്ന ഒരോ തെളിവുകളും ഓര്‍ഡറുകളില്‍ പറയുന്നും ഉണ്ട്.അത്തരം ഓര്‍ഡറുകള്‍ പബ്ലിക്ക് ഡോക്യുമെന്റുകള്‍ ആണ്. അത് വിശകലനം ചെയ്യുമ്പോള്‍ പോലീസ് കോടതികളില്‍ ഹാജരാക്കുന്ന തെളിവുകളെ പറ്റി മനസിലാക്കുവാന്‍ സാധിക്കും.

കോടതി എന്ത് കൊണ്ട് ജാമ്യ അപേക്ഷകള്‍ നിരസിക്കുന്നു ?

സമൂഹം ഉറ്റ് നോക്കുന്ന വിവാദ പരമായ കേസുകളില്‍ പൊതുവെ ജാമ്യം നല്‍കാറില്ല.

ജാമ്യത്തിന് പ്രത്യേക നിയമങ്ങളും ഇല്ല. ആകെ ഉള്ളത് കോടതിയുടെ വിവേചനാധികാരം മാത്രം. ജാമ്യ അപേക്ഷകള്‍ നിരസിച്ചത് പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു അതു കൊണ്ട് ജാമ്യം തരുവാന്‍ നിര്‍വാഹമില്ല എന്ന കാരണത്താല്‍ ആണ്. പോലീസ് അന്വേഷണം നടക്കുമ്പോള്‍ ജാമ്യം കൊടുത്താല്‍, വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ പറയും, അന്വേഷണ വേളയില്‍ ജാമ്യം കെടുത്തത് കൊണ്ട് പല തെളിവുകളും ശേഖരിക്കാന്‍ പറ്റിയില്ല എന്ന്. അത്തരം ആരോപണങ്ങള്‍ കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാകയാല്‍ കോടതി ഇത്തരം ജനകീയമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്താറുണ്ട് .മറ്റ് പല ജനകീയ കേസുകള്‍ക്കും ജാമ്യം നല്‍കിയല്ലോ എന്ന് ചോദിക്കാം ഉദാഹരണം കോവളം MLA യുടെ കേസ്.പ്രോസിക്യൂഷന്‍ ജാമ്യ അപേക്ഷ എതിര്‍ത്തില്ല എന്ന് മാത്രമല്ല ജാമ്യം കൊടുക്കാമെന്ന് റിപോര്‍ട്ടും കൊടുത്തു. അപ്രകാരം MLA ക്കു ജാമ്യവും കിട്ടി. കസ്റ്റഡിയില്‍ ഇരിക്കെ MLA യ്ക്ക് പത്രക്കാരോടും അണികളോടും തന്റെ ഭാഗം ബോധിപ്പിക്കാം ഒരു പോലീസു കാരനും തടത്തില്ല മാത്രവുമല്ല പ്രസംഗം തീരുന്നതുവരെ കാവലും നിന്നു .ദിലീപിന് സംഭവിച്ചത് എന്താണ് എന്ന് നിങ്ങളൊക്കെ ടി.വി ചാനലുകള്‍ വഴി കണ്ടതാണല്ലോ ?.നഗ്‌നമായ മനുഷ്യ അവകാശ ലംഘനമല്ലേ ഇതൊക്കെ. എന്തിന് കസ്റ്റഡിയില്‍ ഇരിക്കുമ്പോ കൊടും ക്രിമിനല്‍ പള്‍സര്‍ സുനിക്ക് വരെ സംസാരിക്കാം. ദിലീപിന് പറ്റില്ല.

ദിലീപിന് ജാമ്യം ലഭിക്കുമോ ?

കോടതി ഇതുവരെ ഉപയോഗിക്കാത്ത വിവേചനാധികാരം ഇനി ഉപയോഗിക്കുവാന്‍ സാദ്ധ്യത കുറവാണ്. കുറ്റപത്രം സമയത്തിനു സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ ദിലീപിന് ജാമ്യ സാദ്ധ്യത കാണുന്നുള്ളു.

സമയത്തിന് കുറ്റപത്രം സമര്‍പ്പിച്ചാല്‍ എന്ത് സംഭവിക്കും ?

വേഗത്തിലുള്ള വിചാരണയ്ക്ക് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഹര്‍ജ്ജി കെടുക്കാവുന്നതാണ് .ആയത് ഫണ്ടമെന്റല്‍ റെറ്റ്‌സ് ആയതു കൊണ്ട് കോടതി അനുവദിക്കും. അപ്രകാരം വിചാരണ ആരംഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ വിധി ഉണ്ടാകും

കുറ്റപത്രത്തിന്റെ വിശ്വാസ്യത

സഹ കുറ്റവാളിയുടെ മൊഴി യെ മാത്രം അടിസ്ഥാന പെടുത്തി യാതൊരു ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനമില്ലാതെ പോലീസ് സമര്‍പ്പിക്കാന്‍ പോകുന്ന കുറ്റപത്രം വിചാരണ വേളയില്‍ പപ്പടം പൊടിയുന്ന പോലെ പൊടിയും.

അതു പോലെയാണ് ദിലീപിന്റെ ജാമ്യത്തിലെ
കടുത്ത വ്യവസ്ഥകള്‍.

ജാമ്യ വ്യവസ്ഥകള്‍ ഇങ്ങനെ:

1. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം
6. നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുത്
7. മാധ്യമങ്ങളോടു സംസാരിക്കുന്നതിന് നിയന്ത്രണം

ഇതില്‍ 2, 3, 4, 5 എന്നീ വ്യവസ്ഥകള്‍ എല്ലാ ജാമ്യത്തിനും ഉള്ളതാണ്.
ഒന്നാം വ്യവസ്ഥ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.അത് വിദേശ യാത്ര നടത്തുന്ന ആള്‍ക്കാര്‍ക്ക് കേസില്‍ ഉള്‍പടുകയാണെങ്കില്‍ സാധാരണ കോടതി വെക്കാറുള്ള വ്യവസ്ഥയാണ്. എന്നാല്‍ കോടതിയുടെ അനുവാദത്തോടെ വിദേശ യാത്ര നടത്താവുന്നതാണ്. അതിനുള്ള ഹര്‍ജ്ജി അതാത് കോടതികളില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ഇനി വിചാരണ അകാരണമായി നീണ്ടു പോയാല്‍ വ്യവസ്ഥ കളില്‍ മാറ്റം വരുത്താന്‍ കോടതികളില്‍ ഹര്‍ജ്ജി ബോധിപ്പിച്ചു ഉത്തരവ് വാങ്ങാവുന്നതാണ്.
ആറാം വ്യവസ്ഥ എന്നത് ആരെങ്കിലും ചെയ്യുവോ ?
ഏഴാം വ്യവസ്ഥ എന്നു പറയുന്നത് കോടതിയില്‍ കേസ് നടക്കുന്നതു കൊണ്ട് അതിനെ പറ്റി ദിലീപിനോട് ചേദിക്കരുത് എന്ന് മാധ്യമങ്ങള്‍ക്ക് കൊടുത്ത താക്കീത് ആണ്.

ഇതാണോ കടുത്ത വ്യവസ്ഥ ?

.ഇപ്പോള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന എഴാം പ്രതി ചാര്‍ളിയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിയല്ല, ചാര്‍ലി അല്ല അവന്റെ അച്ഛന്‍ മുത്ത് പട്ടര് വിചാരിച്ചാലും ദിലീപിനെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല.

സഹ കുറ്റവാളിയുടെ മൊഴിയുടെ പ്രസക്തിയെ പറ്റി നിയമ ഉപദേശം തേടിയത്രേ……

ശരിയായ നിയമ ഉപദേശം ഞാന്‍ തരാം
ഇന്‍ഡ്യന്‍ തെളിവ് നിയമം വകുപ്പ് 30 പ്രകാരം
സഹകുറ്റവാളി യുടെ മൊഴിക്ക് അയാളുടെ കുറ്റം ത്തിനുള്ള ശക്തമായ തെളിവാണെങ്കിലും മറ്റ് കുറ്റവാളികള്‍ക്ക് എതിരെ ഉള്ള തെളിവല്ല…..

നിയമ പുസ്തകം പോലും തുറന്ന് നോക്കാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്നു .

പറയാതെ വയ്യ….

ലോകതോല്‍വികള്‍ ആയി മാറുകയാണ് നമ്മുടെ പോലീസ് ഏമാന്‍മാര്‍.