മുണ്ടക്കയത്ത് പെണ്‍കുട്ടിയ വീട്ടില്‍ നിന്നിറക്കി പീഢിപ്പിച്ചു; കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍

മുണ്ടക്കയം: നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ശേഷം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കാമുകനും മൂന്നു സുഹൃത്തുക്കളും പേലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ പെരിങ്ങളം ഓഴാങ്കല്‍ എം.അനീഷ് (29), സുഹൃത്തുക്കളായ മൂന്നിലവ് കാനവരക്കല്‍ കെ.യു.അനൂപ് (25), പെരിങ്ങളം കുളത്തുങ്കല്‍ കണ്ണന്‍ (19), അനീഷിന്റെ ബന്ധുവായ ഓഴാങ്കല്‍ എസ്.അനീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് പറയുന്നതനുസരിച്ച് ഒന്നാം പ്രതിയായ എം.അനീഷുമായി 19കാരി ഫോണിലൂടെയാണ് ഒരുമാസം മുന്‍പു മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ കൂട്ടുകാരിയുമായി അനീഷ് ആദ്യം പ്രണയത്തിലായിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഫോണില്‍ നിന്നു കൂട്ടുകാരി നേരത്തേ അനീഷിനെ വിളിച്ചിരുന്നു.

പിന്നീട് ഈ നമ്പറിലേക്ക് അനീഷ് വിളിക്കുകയും ഇരുവരും അടുപ്പത്തിലാകുകയുമായിരുന്നു. കഴിഞ്ഞ 30ന് എം.അനീഷും സുഹൃത്തായ അനൂപും ചേര്‍ന്നു രാത്രിയില്‍ യുവതിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു പീഡിപ്പിച്ചു. ഈ സമയം അനൂപ് ഫോണില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ചിത്രങ്ങള്‍ കാണിച്ച് അനൂപും പീഡിപ്പിച്ചു.

തുടര്‍ന്ന് വീണ്ടും വ്യാഴാഴ്ച രാത്രിയില്‍ അനീഷ് സുഹൃത്തുക്കളായ മറ്റു രണ്ടു പേരെയും അനൂപിനെയും കൂട്ടി യുവതിയെ രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി കാറില്‍ കൊണ്ടുപോവുകയും ഇളംകാട് എസ് വളവിനു സമീപമുള്ള പഴയ വിറകുപുരയില്‍ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും ചെയ്തു. ഇതേസമയം യുവതിയെ വീട്ടില്‍ കാണാതായതോടെ മാതാവ് അയല്‍വാസികളെ വിവരം അറിയിക്കുകയും സമീപപ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ വീടിനു സമീപത്തെ റോഡില്‍ നിന്നു നാട്ടുകാര്‍ കണ്ടെത്തി.

ഈ സമയം ഇവിടെ നിന്നു കടന്നുപോയ കാര്‍ നാട്ടുകാര്‍ കാണുകയും കാറിന്റെ നമ്പര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് കാറിലുണ്ടായിരുന്നവരെ പിടികൂടി ചോദ്യം ചെയ്ത് നിരീക്ഷണത്തിലാക്കി. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.

അനീഷിന്റെ കാറും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.