രണ്ടാമങ്കത്തിന് കച്ചമുറുക്കി ഇന്ത്യ; പ്രീ-ക്വര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ന് ജയിച്ചേ തീരു

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കൊളംബിയ ആണ് ഇന്ത്യയുടെ എതിരാളി. രാത്രി എട്ടിന് ദില്ലിയിലാണ് മത്സരം.

ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്കും, കൊളംബിയക്കും ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യകളിയില്‍ അമേരിക്കയോട് മൂന്നു ഗോളിന് തോറ്റ ഇന്ത്യക്ക് ഇനി ഒരു തോല്‍വികൂടി താങ്ങാനാവില്ല. ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിക്കും. സമനില നേടിയാല്‍ ഘാനയ്ക്കെതിരായ മത്സരം വരെ പ്രതീക്ഷ നീട്ടാം.

അമേരിക്കക്കെതിരായ ആദ്യകളിയിലെ പിഴവുകള്‍ പരിഹരിച്ചാവും ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുക. ടീമില്‍ കാര്യമായ മാറ്റം ഉണ്ടാവില്ലെങ്കിലും തന്ത്രങ്ങള്‍ മാറുമെന്നുറപ്പ്. കഴിഞ്ഞ മത്സരത്തില്‍ ഫിനിഷിങ്ങിലുണ്ടായ പിഴവ് മറികടക്കാന്‍ ഗോള്‍വേട്ടയ്ക്ക് രണ്ട് സ്‌ട്രൈക്കര്‍മാരെ വിന്യസിച്ചേക്കും.
അമേരിക്കയ്ക്കെതിരെ കളംനിറഞ്ഞു കളിച്ച മലയാളിതാരം കെ.പി രാഹുലിന് പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി.

എങ്കിലും രാഹുല്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ കളിയില്‍ ഘാനയോട് തോറ്റ കൊളംബിയക്കും മത്സരം നിര്‍ണായകം. ഒറ്റ ഗോളിനായിരുന്നു കൊളംബിയയുടെ തോല്‍വി. ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്താന്‍ സമനിലയെങ്കിലും വേണമെന്ന വര്‍ധിത വീര്യത്തോടെയാണ് ഇന്ത്യയിന്ന് ഇറങ്ങുക. എതിരാളിയുടെ കരുത്ത് പ്രകടനത്തെ ബാധിക്കില്ലെന്ന് കോച്ചും ഉറപ്പിച്ചു പറയുമ്പോള്‍ ആവേശകരമായ മത്സരം കാണാമെന്ന ഉറപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍.