വിടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്; അന്വേഷണമാവശ്യപ്പെട്ട് കെകെ രമ രംഗത്ത്

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ. വി.ടി ബല്‍റാമിന്റെ  വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചുവെന്നും ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റുകൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടിവരുമെന്നും രമ പറഞ്ഞു.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരുന്നു ഫെയിസ്ബുക്ക് പോസ്റ്റിലൂടെ യു.ഡി.എഫ് നേതൃ നിരയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വി.ടി ബല്‍റാം രംഗത്തെത്തിയത്.

ഇതിലാണ് ടി.പി ചന്ദ്ര ശേഖരന്‍ വധക്കേസില്‍ കോണ്‍ഗ്രസ് ഒത്തുകളിയുണ്ടായി എന്ന് ബല്‍റാം വെളിപ്പെടുത്തിയത്. നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗാഢാലോചന കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി റിപ്പോര്‍ട്ടെന്നായിരന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്. ഇതിന് പ്രതികരണമായാണ് അന്വേഷണമാവശ്യപ്പെട്ട് കെ.കെ രമ രംഗത്തെത്തിയത്.