‘പീച്ചി സംഭവം’ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പിസിയുടെ കൊട്ട്; വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല.

സോളാര്‍ തട്ടിപ്പ് കേസില്‍ ഉത്തരവാദികളായ കോണ്‍ഗ്രസ്സ് നേതാക്കളെ വിമര്‍ശിച്ച് പി.സി ജോര്‍ജ് എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് .സരിത എസ് നായരുടെ വെളിപ്പെടുത്തലില്‍ പൊതുജനത്തിന്റെ മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളെ ‘പീച്ചി സംഭവം‘ ഓര്‍മിപ്പിച്ചുകൊണ്ടാണ് കടുത്ത ഭാഷയില്‍ പി.സി വിമര്‍ശിച്ചിരിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ്സ് നേതാവ് പി.ടി ചാക്കോ, തന്നെക്കാള്‍ പ്രായം കൂടിയ ഒരു കെ.പി.സി.സി വനിതാ മെമ്പറുമൊത്ത് കാറില്‍ യാത്ര ചെയ്തതിനെ ‘പീച്ചി സംഭവ’മെന്ന പേരിട്ട് തേജോവധം ചെയ്ത്. ഈ ലോകത്ത് നിന്ന് തന്നെ ആട്ടിപ്പായിച്ച കോണ്‍ഗ്രസ്സ് നേതാക്കളെ വിധി വേട്ടയാടിയെന്നാണ് പി.സി ജോര്‍ജിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ അപമാനിതരായത് ദൈവ ഹിതമാണെന്നും, വിധിയെയും, ശാപത്തെയും തടഞ്ഞ് നിര്‍ത്താനാവില്ലെന്നും പി.സി.ജോര്‍ജ് വിമര്‍ശിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

’63 വര്‍ഷം മുന്‍പ് പി.ടി. ചാക്കോ എന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെക്കാള്‍ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറില്‍ യാത്ര ചെയ്തു. അതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു;അവഹേളിച്ചു. ‘പീച്ചി സംഭവമെന്ന്’ പേരിട്ട് നാണംകെടുത്തി
നാടിനും കര്‍ഷകര്‍ക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങള്‍ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യന്‍ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തില്‍ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവര്‍ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാന ഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നു.
ഹാ കഷ്ടം!!
വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും.’