ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊലപ്പെടുത്തി

പാറ്റ്ന : ബിഹാറിലെ പറ്റ്‌നയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ധീരജ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. നാലു കുട്ടികളുടെ മാതാവായ 35കാരിയാണ് അയല്‍വാസിയായ 22 കാരന്റെ ദാരുണ ക്രൂരകൃത്യത്തിന് ഇരയായത്. ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയത്. പീഡനശ്രമം ചെറുത്തതിനെത്തുടര്‍ന്ന് യുവതിയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം യുവാവ് ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി ബോധരഹിതയായതിനെത്തുടര്‍ന്ന് ഇയാള്‍ സ്ഥലംവിട്ടു.

മണിക്കൂറുകള്‍ കഴിഞ്ഞ് ഭര്‍ത്താവും കുട്ടികളുമെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയക്കിടെ മരിച്ചു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവമാണ് മരണത്തിനു കാരണമായതെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറയുന്നത്.സംഭവശേഷം നാട് വിടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വീട്ടമ്മയെ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.