കലാലയ രാഷ്ട്രീയം അടിച്ചമര്‍ത്തലിനെതിരെ പോരാടാനുള്ള സ്വാതന്ത്ര്യം; വിദ്യാര്‍ത്ഥി രാഷ്ട്രീയം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമനിര്‍മ്മാണം നടത്തണമെന്ന് വിദ്യാര്‍ഥിപക്ഷം സംസ്ഥാന കമ്മറ്റി

കോട്ടയം: കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെ വിദ്യാര്‍ത്ഥി പക്ഷം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരു എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി അല്ല, പഠനത്തിന്റെയും, അതിജീവനത്തിന്റെയും മാര്‍ഗമാണെന്നും, അടിച്ചമര്‍ത്തലിനെതിരെ സംഘടിച്ചുകൊണ്ട് പോരാടാനുള്ളതാണെന്നും പ്രതിഷേധ യോഗം വിലയിരുത്തി.

വിദ്യാര്‍ത്ഥി രാഷ്ട്രീയം കലാലയങ്ങളില്‍ നിന്നും ഇല്ലാതായ സാഹചര്യത്തിലാണ് വര്‍ഗീയ ശക്തികളും ലഹരി മാഫിയകളും, മ റ്റ് സാമൂഹ്യ വിരുദ്ധരും വിദ്യാലയങ്ങളില്‍ പിടിമുറുക്കിയതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ നന്നായി ബോധ്യമുള്ള മുഖ്യമന്ത്രിക്ക്,പ്രത്യേകിച്ചും കലാലയ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന ആള്‍ എന്ന നിലക്ക് കാലഘട്ടത്തിന്റെ ആവശ്യമായ വിദ്യാര്‍ത്ഥി രാഷ്ട്രീയം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് വിദ്യാര്‍ത്ഥി പക്ഷം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറി മാലേത്ത് പ്രതാപ ചന്ദ്രന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി പക്ഷം സംസ്ഥാന പ്രസിഡണ്ട് കെ.എസ് റിസ്‌വാന്‍ കോയ അധ്യക്ഷത വഹിച്ചു. യിവജന പക്ഷം സംഥാന പ്രസിഡണ്ട് ആന്റണി മാര്‍ട്ടിന്‍ മുഖ്യ പ്രഭാഷണം നടത്തി. അഖില്‍ മാടക്കല്‍, ടിനു ആന്റോ, മൊയ്ദീന്‍ ഷാ ചേര്‍പ്പാല ശെരി, ഹുബൈബ് മലപ്പുറം, റിയാസ് ഈരാറ്റുപേട്ട, ജോജിയോ ജോസഫ് അനീഷ് നിലമ്പൂര്‍, സ്‌കറിയ ചേലാട്ട് എന്നിവര്‍ പ്രസംഗിച്ചു.