സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെടും. കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.കേസിനെ നിയമപരമായി നേരിടുമെന്നും. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

റിപ്പോര്‍ട്ട് തരാത്തത് സമാന്യ നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഞ്ച് ടേംസ് ഓഫ് റഫറന്‍സിലെ കണ്ടെത്തലുകള്‍ എന്താണെന്ന് ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതിനാല്‍തന്നെ പലതും മറച്ചുവെയ്ക്കുന്നു എന്ന പ്രതീതിയാണെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍ അന്വേഷണ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന. കരട് റിപ്പോര്‍ട്ട് എ.ജിയുടെ പരിശോധനയ്ക്ക് അയച്ചു.കരട് തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അംഗീകരിച്ചതാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അതെ സമയം, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമാണു പ്രതികളെന്നിരിക്കെ തിരക്കിട്ട അറസ്റ്റ് തിരിച്ചടിക്കു വഴിവച്ചേക്കാമെന്ന ചിന്തയിലാണ് പാര്‍ട്ടി നേതാക്കള്‍. ഇക്കാര്യത്തില്‍ വിവാദപരമായ പല നിലപാടുകളുമെടുത്തയാളാണ് ഇരയെന്നതും കണക്കിലെടുക്കേണ്ടി വരും. അതുകൊണ്ടു തന്നെ അനിവാര്യമായ ഘട്ടത്തില്‍ മാത്രം അറസ്റ്റെന്ന സൂചനയാണു നേതാക്കള്‍ നല്‍കുന്നത്.