കോണ്‍ഗ്രസ്സുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളി.

സമവായത്തിന് തയ്യാറല്ലെന്നാണ് പ്രകാശ് കാരാട്ട് വിഭാഗം വ്യക്തമാക്കിയത് . കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്നും പ്രകാശ് കാരാട്ട് നിലപാട് സ്വീകരിച്ചു.പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകവും നിലവിലെ സാഹചര്യത്തില്‍ സമീപനം മാറ്റേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.അതെ സമയം കോണ്‍ഗ്രസ്സുമായി സഹകരണം ആവാമെന്ന യെച്ചൂരിയുടെ നിലപാടിനോട് വി.എസ് അച്യുതാനന്ദന്‍ യോജിപ്പ് അറിയിച്ചിരുന്നു.

സഹകരണം പൂര്‍ണ്ണമായും തള്ളരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ നിലപാട്.അതേസമയം, വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്നു ബംഗാള്‍ ഘടകം അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ജനുവരിയില്‍ കേന്ദ്ര കമ്മിറ്റിയോഗം ഉണ്ട്. അതിലുന്നയിക്കുമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.