ബി ജെ പിയുടെ മൊത്തം ആസ്തി 893 കോടി ; രണ്ടാം സ്ഥാനം സി പി എമ്മിന് 437 കോടി

ന്യൂഡല്‍ഹി : സാമ്പത്തിക ആസ്തിയില്‍ ബി ജെ പിക്ക് ഒന്നാംസ്ഥാനം രണ്ടാമതായി സി പി എമ്മും. സന്നദ്ധ സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്, ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെയാണ് ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ് കാണിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ സ്വത്തില്‍ 627 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.2004-2005ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-2016 ആയപ്പോള്‍ 893.88 കോടിയായി വര്‍ധിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്. അതുപോലെ സിപിഎമ്മിന്റെ ആസ്തിയിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2004-2005 കാലയളവില്‍ 90.55 കോടി രൂപയായിരുന്ന സിപിഎമ്മിന്റെ ആസ്തി ഇപ്പോള്‍ 437.78 കോടിയാണ്. അതുപോലെ സിപിഐയുടെ ആസ്തിയും ഉയര്‍ന്നിട്ടുണ്ട്. 5.56 കോടി രൂപയില്‍ നിന്ന് 10.18 കോടി രൂപയായാണ് ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ ആസ്തിയിലാവട്ടെ 353.41 ശതമാനം വര്‍ധനവാണുണ്ടായത്.