സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി സോളാര്‍ കേസിലെ മുന്‍ അന്വേഷണ സംഘം; സര്‍ക്കാര്‍ നടപടിക്കെതിരെ പോലീസ് മേധാവിക്ക് ഡിജിപി ഹേമചന്ദ്രന്റെ കത്ത്

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപടിയില്‍ അതൃപ്തി അറിയിച്ച് സോളര്‍ കേസിലെ മുന്‍ അന്വേഷണ സംഘം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെയാണ് മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് കത്ത് നല്‍കിയത്. ഡി.ജി.പിക്കും, ചീഫ് സെക്രട്ടറിക്കുമാണ് ഇവര്‍ കത്ത് നല്‍കിയത്.

അന്വേഷണ കമ്മീഷന്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് കത്തില്‍ ഇവര്‍ പറയുന്നു. ഇപ്പോള്‍ സ്വീകരിച്ച സ്ഥലമാറ്റം അടക്കമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കത്തില്‍ പറയുന്നു. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും,സഹപ്രവര്‍ത്തകരെ ബലിയാടക്കരുത് എന്നും പോലീസ് മേധാവിക്ക് അയച്ച കത്തില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ആവശ്യപ്പെടുന്നു.

അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ഹേമചന്ദ്രനെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തേക്കാണ് മാറ്റിയത്. നേരത്തെ തനിക്കെതിരായ നടപടിയില്‍ അതൃപ്തി അറിയിച്ച് ഹേമചന്ദ്രന്‍ ഐ.പി.എസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

ഹേമചന്ദ്രന്‍ നല്‍കിയ കത്തിലെ പ്രസക്തഭാഗങ്ങള്‍

‘അന്വേഷണ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതു സംബന്ധിച്ച്’
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്‍ശനന്‍, ഡിവൈഎസ്പി ജെയ്‌സണ്‍ കെ.ഏബ്രഹാം എന്നിവരും ഉള്‍പ്പെടുന്നു. 2013 ജൂണ്‍ 14ലെ ഉത്തരവു പ്രകാരം അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയാണു പ്രത്യേക സംഘം രൂപീകരിച്ചത്. അതിന്റെ തലവനെന്ന നിലയില്‍ ഞാനാണ് ഈ നാലു പേരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സേവന മികവ്, സത്യസന്ധത എന്നിവയെല്ലാം പരിഗണിച്ചായിരുന്നു ഇത്.
സരിത നായരുടെ തട്ടിപ്പു കേസുകള്‍ എന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ അന്വേഷിച്ചത്. പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് ഇവര്‍ കേസുകള്‍ അന്വേഷിച്ചതും ആറു മാസത്തിനകം പൂര്‍ത്തിയാക്കിയതും. അതെല്ലാം വിചാരണഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു കോടതികള്‍ മാത്രമാണ്. ഈ നിയമ തത്വം നിലനില്‍ക്കെ, സോളര്‍ കമ്മിഷന്‍ എങ്ങനെ ഉദ്യോഗസ്ഥരില്‍ കുറ്റം കണ്ടെത്തിയെന്നു വ്യക്തമല്ല.
വീഴ്ച ഉണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭവിഷ്യത്തുകള്‍ നേരിടാന്‍ തയാറാണ്. ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്ന് ഒഴിവാക്കണം. കേസിലെ ഒരു വാദിക്കു പോലും അന്വേഷണത്തെക്കുറിച്ചു പരാതിയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണം.