മുസ്ലീം സ്ത്രീകള്‍ ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്ലാമിക് സംഘടന

ലക്നൗ : മുസ്ലീം സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ഫത് വയുമായി ഇസ്ലാമിക് സംഘടന രംഗത്ത്. ഉത്തര്‍പ്രദേശിലെ ദാരൂല്‍ ഉലൂം ദിയോബന്ധ് എന്ന ഇസ്ലാമിക് സംഘടനയാണ് മുസ്ലീം സ്ത്രീകള്‍ക്ക് ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം സ്ത്രീകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ ഇവര്‍ ഫത്വ ഇറക്കുകയും ചെയ്തു. മുസ്ലീം സ്ത്രീകള്‍ ഫേസ്ബുക്ക്, സ്നാപ്പ് ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നീ നവമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. ഇത്തരം നടപടികള്‍ ഇസ്ലാം മതാചാരങ്ങള്‍ക്ക് എതിരായിട്ടാണ് വിലയിരുത്തുന്നത്.

അതിനാല്‍ മുസ്ലീം സ്ത്രീകള്‍ ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കരുത്. സ്ത്രീകള്‍ക്ക് പുറമെ കുട്ടികളും പുരുഷന്മാരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്മാറണമെന്നും സംഘടന ആവശ്യപ്പെട്ടു. നേരത്തെ മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കുന്നതിനും പുരികം ത്രെഡ് ചെയ്യുന്നതിനും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിന് എതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന വേളയിലാണ് മുസ്ലീങ്ങള്‍ സ്ത്രീകള്‍ ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സംഘടന വീണ്ടും രംഗത്ത് വന്നത്.നിലവില്‍ ഫേസ്ബുക്കിലും മറ്റും ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്ന മുസ്ലീം സ്ത്രീകള്‍ക്കും പ്രശസ്തരായ മുസ്ലീം വ്യക്തികളുടെ കുടുംബത്തിലുള്ള സ്ത്രീകള്‍ക്കും മതതീവ്രവാദികളുടെ കടുത്ത സദാചാര ആക്രമണമാണ് നേരിടേണ്ടി വരുന്നത്.