ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പനടിയില്‍ കോലിയുടെ ഒന്നാം റാങ്ക് പോയി; പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം താഴേക്ക്

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിന് ഒന്നാം സ്ഥാനം നഷ്ട്ടമായതിനു പിന്നാലെ ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് 879 റേറ്റിംഗ് പോയന്റുമായാണ് റാങ്കിംഗില്‍ കോലിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കടന്നത്.

പുതിയ റാങ്കിംഗില്‍ 877 റേറ്റിംഗ് പോയന്റുള്ള കോലി രണ്ടാം സ്ഥാനത്താണ്. കരിയറില്‍ പതിനാലാം തവണ ഒന്നാം സ്ഥാനത്തെത്തുന്ന ഡിവില്ലിയേഴ്‌സ് ആള് ചില്ലറക്കാരനൊന്നുമല്ല. 2010ലാണ് ഡിവില്ലിയേഴ്‌സ് ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനുശേഷം(2306 ദിവസം) ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്ക് നിലനിര്‍ത്തിയ താരം കൂടിയാണ് ഡിവില്ലിയേഴ്‌സ്(2124 ദിവസം).

അഞ്ചാം സ്ഥാനത്ത് നിന്നും രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി ഏഴാം സ്ഥാനത്തായ രോഹിത് ശര്‍മയാണ് ആദ്യ പത്തില്‍ കോലിക്ക് പുറമെയുള്ള ഇന്ത്യന്‍ താരം. മുന്‍ നായകന്‍ എം.എസ് ധോണി പന്ത്രണ്ടാം സ്ഥാനത്തുണ്ട്. പതിനാലാം സ്ഥാനത്തുള്ള ശീഖര്‍ ധവാനാണ് ആദ്യ ഇരുപതില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ മൂന്നാമതും പാക്കിസ്ഥാന്റെ ബാബര്‍ അസം നാലാം സ്ഥാനത്തുമാണ്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ പാക്കിസ്ഥാന്റെ ഹസന്‍ അലി ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറിനെ പിന്തള്ളിയാണ് അലി ഒന്നാമതായത്. താഹിര്‍ രണ്ടാമതുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരു സ്ഥാനം നഷ്ടമായ ജസ്പ്രീത് ബൂമ്ര ഏഴാം സ്ഥാനത്തും അക്ഷര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുമുണ്ട്. പതിനാലം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍.