ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് പൊക്കി

നടന്‍ ദിലീപിന് സുരക്ഷ നല്‍കാനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കാരണം വ്യക്തമാക്കാതെ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ഏജന്‍സി അധികൃതര്‍ ആരോപിച്ചു.

ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചത്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. സുരക്ഷാസേനയിലെ മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐ.പി.എസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.ദിലീപിനെതിരായ കയ്യേറ്റങ്ങള്‍ തടയുകയും ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയുമാണ് സുരക്ഷാ സേനയുടെ ചുമതല.

പ്രതിമാസം അരലക്ഷം രൂപ നല്‍കിയാണ് ദിലീപ് സുരക്ഷക്കായി ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പോണ്ടിച്ചേരി, ദുബായ് എന്നിവിടങ്ങളിലായി സുരക്ഷാ ജോലികള്‍ ചെയ്യുന്ന സ്വകാര്യ സ്ഥാപനമാണ് തണ്ടര്‍ഫോഴ്‌സ്. കേരള സ്വദേശി നാവികസേന മുന്‍ ഓഫീസര്‍ അനില്‍ നായരാണ് തണ്ടര്‍ഫോഴ്‌സ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.