തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം; കളക് ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം.
കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ മേല്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിലനില്‍ക്കെയാണ് റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് കൂടുതല്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

മന്ത്രിസഭാ യോഗത്തിന് മുന്‍പ് തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 15മിനിറ്റ് നീണ്ടുനിന്നു. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല.

ഗതാഗതമന്ത്രി ഡയറക്ടറായിട്ടുള്ള ലേക്ക് പാലസ് റിസോര്‍ട്ട് കായല്‍ കായല്‍ കൈയേറി നിര്‍മിച്ചതാണെന്നും നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് നടത്തിയതെന്നും കൈയറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ലേക്ക് പാലസ് റിസോര്‍ട്ടിനോട് നിര്‍മാണ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കൊണ്ട് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏകപക്ഷീയമായതാണെന്നും റിപ്പോര്‍ട്ട് തള്ളണണമെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എല്‍.ഡി.എഫ് നടത്തിവരുന്ന ജനജാഗ്രതാ യാത്രയ്ക്കിടയില്‍ രാജിപോലുള്ള തീരുമാനമുണ്ടായാല്‍ അത് രാഷ് ട്രീയ തിരിച്ചടിയാകും എന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടുക വഴി തീരുമാനം വൈകിക്കുന്നത്.