യൂറോപ്പില്‍ വിന്റര്‍ സമയം ഒക്ടോബര്‍ 29 മുതല്‍

ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വിന്റര്‍ സമയം ഒക്ടോബര്‍ 29 (ഞായര്‍) പുലര്‍ച്ചെ മുതല്‍ ആരംഭിക്കും. ഒരു മണിക്കൂര്‍ സമയം പുറകോട്ട് തിരിച്ചാണ് വിന്റര്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. അതായത് ഞായറാഴ്ച മൂന്ന് മണിയെന്നുള്ളത് രണ്ട് മണിയാക്കി പുറകോട്ട് മാറ്റും.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും.

വിന്റര്‍ സമയവും ക്രമീകരിക്കുന്നത് ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ചാണ്. വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.

വിന്ററില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്പോട്ട് നാലര മണിക്കൂര്‍ വ്യത്യാസമാണുള്ളത്. ബ്രിട്ടന്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍