കേന്ദ്ര നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യാനാവും; ആധാര്‍ കേസില്‍ മമതക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യനാവുമെന്ന് കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ചോദിച്ചു. കോടതിയുടെ വിമാസ്‌റര്‍ശനംഭംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു തിരിച്ചടിയായി.

അതേസമയം മമതാ ബാനര്‍ജിക്ക് വ്യക്തിപരമായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന നിയമം ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

ആധാര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയെ സമീപിക്കുന്നതിന് മുന്‍പ് തന്നെ ശക്തമായ പ്രതികരണങ്ങള്‍ വിഷയത്തില്‍ മമതാ ബാനര്‍ജി നടത്തിയിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും തന്റെ മൊബൈല്‍ കണക്ഷന്‍ വേണമെങ്കില്‍ സര്‍ക്കാരിന് റദ്ദാക്കാമെന്നും മമത പരസ്യ പ്രസ്താവന നടത്തി രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മമതാ ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരമാണ് ആധാര്‍ നിലവില്‍ വന്നതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേന്ദ്രം പാസ്സാക്കിയ നിയമം സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചു. അതേസമയം മമതാ ബാനര്‍ജിക്ക് വ്യക്തിപരമായ ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി. അങ്ങനെ ഹര്‍ജി നല്‍കിയാല്‍ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടറിയാന്‍ ഹര്‍ജി നാലാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. നാലാഴ്ച്ചക്കകം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.