ചെന്നൈയില്‍ മഴയ്ക്ക് ശമനമില്ല; ഇതുവരെ മരിച്ചത് എട്ടു പേര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ചെന്നൈ: കനത്തമഴ തുടരുന്ന തമിഴ്‌നാട്ടില്‍ എട്ടു മരണം. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ വരെ സംസ്ഥാനത്ത് പലയിടങ്ങളിലായി എട്ടുപേര്‍ മരിച്ചു. ഇതില്‍ ഏഴുപേര്‍ മരിച്ചത് ഷോക്കേറ്റാണ്. കഴിഞ്ഞ ദിവസം മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെകിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ ദുരന്തനിവാരണസേനയുടെ സംഘങ്ങള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

മുന്‍കരുതല്‍ നടപടിയെന്നോളം അഡയാര്‍, കൂവം നദിയില്‍നിന്ന് മാലിന്യങ്ങള്‍ ദ്രുതഗതിയില്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. അഡയാര്‍ നദി കടലുമായി കൂടിച്ചേരുന്ന ഭാഗത്തുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ദേശീയ ദുരന്തനിവാരണസേനയും സഹായിക്കുന്നുണ്ട്. കൊരട്ടൂര്‍, മുടിച്ചൂര്‍, ചിറ്റലപ്പാക്കം എന്നിവിടങ്ങളില്‍ വെള്ളത്തില്‍ കുടുങ്ങിപ്പോയവരെ ദുരന്തനിവാരണസേനാംഗങ്ങള്‍ രക്ഷിച്ചു.

അഡയാറിലെ ഒഴുക്ക് ശക്തിപ്പെട്ടതിനാല്‍ നദിയോരങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ഇന്നലെ മഴ പെയ്തില്ലെങ്കിലും കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ എന്നീ ജില്ലകളില്‍ ഇടതടവില്ലാതെ മഴപെയ്തുവരികയാണ്. ചെന്നൈയില്‍ താംബരം മുടിച്ചൂര്‍, വ്യാസര്‍പ്പാടി, ഒട്ടേരി, അയനാവരം, തിരുവട്ടിയൂര്‍, നോര്‍ത്ത് ചെന്നൈ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ഈ ഭാഗങ്ങളിലെ ജനജീവിതം സ്തംഭിച്ചു.