സംസ്ഥാനത്ത് വ്യാപാരികളുടെ 24 മണിക്കൂര്‍ കടയടപ്പ് സമരം ആരംഭിച്ചു; ജി എസ് ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യം

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപാരികളുടെ 24 മണിക്കൂര്‍ പണിമുടക്ക് സമരം ആരംഭിച്ചു. ചരക്ക് സേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കുക, തൊഴില്‍ നിയമത്തിലെ വ്യാപാരി ദ്രോഹ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ സമരം.അതേസമയം ഒരുവിഭാഗം കടയുടമകള്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.

ചരക്ക് സേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ ഭൂരിപക്ഷ വ്യാപാരികളും കടകള്‍ അടച്ച് പണിമുടക്കുന്നത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു. ജി.എസ്.ടി നിമിത്തമുണ്ടായ വിലയക്കയറ്റം പിടിച്ച് നിര്‍ത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്.

തൊഴില്‍ നിയമങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. തൊഴില്‍ നിയമം പരിഷ്‌കരിക്കുമ്പോള്‍ 500 രൂപ പിഴ ഈടാക്കിയിരുന്നിടത്ത് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം രൂപയാണ്. ഇത് അംഗീകരിക്കാനാവില്ല. ദേശീയപാതാ വികസനം നടപ്പാക്കുമ്പോള്‍ കച്ചവടക്കാര്‍ക്കായി പാക്കേജ് അനുവദിക്കണമെന്നും വ്യാപാരികള്‍ പറയുന്നു.