ആധാര്‍ കാര്‍ഡ് ഇല്ലാത്ത കാരണത്താല്‍ ചികിത്സ നിഷേധിച്ചു ; ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രം നിഷേധിച്ച യുവതി ഗുരുതരാവസ്ഥയില്‍. ഝാര്‍ഖണ്ഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലായിരുന്നു യുവതി ഗര്‍ഭച്ഛിദ്രം നടത്താനായി എത്തിയത്. എന്നാല്‍ ആധാര്‍ ഇല്ലാത്തത് കാരണം സര്‍ക്കാര്‍ ആശുപത്രിയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയെ വ്യാജ ഡോക്ടര്‍ പരിശോധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതാണ് ഇവരുടെ നില ഗുരുതരമാകാന്‍ കാരണമായത്. മൂന്ന് മക്കളുള്ള ഇവര്‍ നാലാമത്തെ തവണ ഗര്‍ഭിണി ആയപ്പോഴാണ് ഇവര്‍ ആശുപത്രിയെ സമീപിച്ചത്. എന്നാല്‍ ആധാര്‍ ഇല്ല എന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായില്ല. രണ്ടരമാസമായിരുന്നു ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ചയുണ്ടായത്. സര്‍ക്കാര്‍ ആശുപത്രി സഹായിക്കാത്തതിനാല്‍ യുവതി പിന്നീട് സ്വകാര്യ ആശുപത്രിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഇവിടെയുള്ള അധികൃതര്‍ യുവതിയോട് കൂടുതല്‍ തുക ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ഇല്ലാത്തത് കാരണം യുവതി ഒരു വ്യാജ ഡോക്ടറെ സമീപിക്കുകയായിരുന്നു. ളരെ തുച്ഛമായ തുകയ്ക്ക് യുവതിക്ക് ഇവര്‍ ഗര്‍ഭച്ഛിദ്രം നടത്തി കൊടുത്തുവെങ്കിലും വേണ്ട രീതിയിലുള്ള മുന്‍കരുതലുകള്‍ ഇവര്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് യുവതിക്ക് അമിത രക്തസ്രാവമുണ്ടാകുകയും നില ഗുരുതരമാകുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.