സുപ്രീം കോടതിയും പറഞ്ഞു: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്

ന്യൂഡല്‍ഹി: മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇതോടെ നടപടിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടു പോകാം.
ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കണമെന്ന ഉത്തരവിന്റെ ഭരണഘടനാ സാധുത ആരാഞ്ഞു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ അനുവദിക്കാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ കോടതി മുതിര്‍ന്നില്ല.
അതെ സമയം, ആധാര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തതകള്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ഉപയോക്താക്കളെ കൃത്യമായി എല്ലാ വിവരങ്ങളും അറിയിക്കണമെന്നും,ഇതിനായി എസ് എം എസ്, ഇ മെയില്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമായും ബന്ധിപ്പിക്കേണ്ട അവസാന തിയതി എന്നാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയും അത് ഉപഭോക്താക്കളെ അറിയിക്കുകയും വേണം. വിഷയത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.