നോട്ട് നിരോധനം കാരണം രാജ്യത്ത് വേശ്യകളുടെ എണ്ണം കുറഞ്ഞു എന്ന് കേന്ദ്ര നിയമ മന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കാരണം രാജ്യത്ത് വേശ്യകളുടെ എണ്ണം കുറഞ്ഞു എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. വേശ്യാവൃത്തി കൂടാതെ ക്വട്ടേഷന്‍ കൊലകളിലും, കശ്മീരിലെ കല്ലേറിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലിനെ കുറിച്ച് ഡല്‍ഹിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബീഹാര്‍,പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളിലേക്ക് കടത്തപ്പെടുന്നുണ്ട്. ഇതിന് ഇടനിലക്കാര്‍ വന്‍ തുകകള്‍ കൈപറ്റുന്നുമുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷം അത്തരമൊരു പ്രവണതയില്‍ കാര്യമായ മാറ്റമുണ്ടായി എന്നും മന്ത്രി പറയുന്നു.

നോട്ട് നിരോധനത്തില്‍ പാവങ്ങള്‍ വളരെ സന്തുഷ്ട്ടരാണ് എന്ന് അവകാസപ്പെട്ട മന്ത്രി അവരൊക്കെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ചുവടുമാറിയതോടെ എല്ലാ മെച്ചങ്ങളും അവര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ലഭിച്ചു തുടങ്ങിയെന്നും പറയുന്നു. ഇന്ത്യയെ സത്യസന്ധമായ ഒരു രാജ്യമായി പരിവര്‍ത്തിപ്പിക്കാന്‍ നടത്തിയ ഒരു ശ്രമത്തിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കലെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.കൂടാതെ നക്‌സല്‍ തീവ്രവാദത്തിന്റെ തോതില്‍ പോലും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.