രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത‍

റിയാദ് : രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടന്ന വാര്‍ത്ത വ്യാജമെന്ന് സൗദി അറേബ്യ. സൗദി വാര്‍ത്താ വിതരണ മന്ത്രാലയമാണ് രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും വ്യക്തമാക്കിയത്. അഴിമതിക്കേസില്‍ അറസ്റ്റിലായ സൗദി രാജാവായിരുന്ന ഫഹദിന്റെ പുത്രനാണ് അബ്ദുള്‍ അസീസ് ബിന്‍ ഫഹദ്.മുഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതി വിരുദ്ധ നടപടിയില്‍ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ അബ്ദുള്‍ അസീസ് വെടിയേറ്റ് മരിച്ചു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് “death of Prince Abdulaziz bin Fahd” എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും വ്യാപകമായിരുന്നു.

അല്‍മസ്ദാര്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് അസീസ് രാജകുമാരന്റെ മരണവാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത വെബ്സൈറ്റില്‍ നിന്നും നീക്കിയിരുന്നു. അല്‍ മസ്ദാറിന്റെ വാര്‍ത്ത പല പ്രമുഖരും ട്വീറ്റ് ചെയ്തതോടെ മരണം സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ ശക്തി പ്രാപിക്കുകയായിരുന്നു.
രാജ്യത്ത് അഴമിതി വിരുദ്ധ നടപടിയുടെ പേരില്‍ ഏതാനും രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജകുമാരന്‍ മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് മറ്റൊരു രാജകുമാരന്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഈ രാജകുമാരനും മരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.