സരിതയുടെ കത്തിലെ അവസാന നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ത്തത്; പിന്നില്‍ ഗണേഷ് കുമാറെന്ന് ഫെനി ബാല കൃഷ്ണന്‍

കൊച്ചി: സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. എം.എല്‍.എ ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തിലെ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്.

കേരള കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ള നാലു പേജുകള്‍ എത്തിച്ചു നല്‍കിയത്. ഗണേഷിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്നു ശരണ്യ മനോജ് പറഞ്ഞതായും ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവാദമായ സോളാര്‍ കേസ് അന്വഷിച്ച ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക ഭാഗമാണ് ലൈംഗിക ആരോപണങ്ങളടങ്ങുന്ന സരിതയുടെ കത്ത്. ഉമ്മന്‍ ചാണ്ടിയടക്കം നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ സരിത വെളിപ്പെടുത്തിയത് ഈ കത്തിലൂടെയാണ്.