നടി ആക്രമിക്കപ്പെട്ട കേസ്:22-നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം; എല്ലാ പഴുതുകളുമടച്ച് അന്വേഷണ സംഘം

ആലുവ:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍, കുറ്റപത്രം ബുധനാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരടു നേരത്തെ തയാറാക്കിയിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളുമടക്കാന്‍ നിയമോപദേശകരുടെ നിര്‍ദേശം അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്.

ഇതു ടൈപ്പ് ചെയ്യാന്‍ എസ്പി ഓഫിസിലെ മൂന്നു ജീവനക്കാരെ പൊലീസ് ക്ലബിലേക്കു നിയോഗിച്ചു. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ഇവര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ വിചാരണ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നും രഹസ്യവിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടേക്കും.

സംഭവദിവസം നടന്‍ ദിലീപ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞുവെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയും തമ്മില്‍ പൊരുത്തക്കേടു തോന്നിയതിനാല്‍ ബുധനാഴ്ച ദിലീപിനെ പൊലീസ് വീണ്ടും ചോദ്യംചെയ്തിരുന്നു. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു പ്രത്യേക കേസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പു റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറും ആശുപത്രി ജീവനക്കാരില്‍ ചിലരും കേസില്‍ സാക്ഷികളായേക്കും.