യു.എ.ഇയില്‍ കനത്ത മഴ ; ഒഴുക്കില്‍പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി

ഫുജൈറ : യു.എ.ഇയിലെ ഫുജൈറയില്‍ കനത്ത മഴയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി . മഴ ആസ്വദിക്കാന്‍ ഫുജൈറയിലെ നദ്ഹ വാദിയില്‍ കുളിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥിയെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. റാസല്‍ഖൈമ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ആല്‍ബേര്‍ട്ട്(18)നെയാണ് കാണാതായത്. പിറവം സ്വദേശി ജോയിയുടെ മകനാണ്. കൂടെയുണ്ടായിരുന്ന ഒമ്പത് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.
മലനിരകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോള്‍ വാദിക്കരുകില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ വാഹനത്തോടുകൂടി ഒഴുകിപോവുകയായിരുന്നു. അബുദാബി പോലീസ് ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലില്‍ വാഹനം കണ്ടെത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല.

അടുത്തദിവസം വരെ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രാജ്യം തണുപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കനത്തമഴയാണ് യുഎഇയിലെ ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളില്‍ അനുഭവപ്പെടുന്നത് .വെള്ളകെട്ട് രൂപപെട്ടതിനാല്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടത് മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. അസ്ഥിരകാലാവസ്ഥ അടുത്തദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..