സമീപ വാസിയായ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു : വീട്ടമ്മ പിടിയില്‍

ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ബെംഗലുരു ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്.

ഒക്ടോബര്‍ 24 ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വ്യാപാരി കൂടിയായ ഭര്‍ത്താവ് നല്‍കിയ പരാതി അന്വേഷിക്കുന്നതിടെയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തുന്നത്.ഒന്നര ലക്ഷം രൂപയോടെയാണ് വീട്ടമ്മയെ കാണാതായതെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മേശപ്പുറത്ത് നിന്ന് വീട്ടമ്മയുടെ ചിത്രം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇരുവര്‍ക്കുമായുള്ള തിരച്ചിലിനിടെ വീട്ടമ്മയും കുട്ടിയും വിശാഖപട്ടണത്തെത്തിയതായി പൊലീസ് കണ്ടെത്തി. പക്ഷേ പോലീസ് പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ വീട്ടമ്മ കൗമാരക്കാരനൊപ്പം വിശാഖപട്ടണത്ത് നിന്ന് മുങ്ങി.

അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് പിന്നീട് പതിനേഴുകാരനെ വേളാങ്കണ്ണിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് രക്ഷിക്കുന്നത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് വീട്ടമ്മയെ പിടികൂടാന്‍ സഹായിച്ചത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പതിനേഴുകാരന്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വീട്ടമ്മയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.