പ്രവാസികളും ആധാറും: സുപ്രീം കോടതിയില്‍ പ്രവാസികള്‍ക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്ത് യു.എ.യിലെ പ്രമുഖ അഭിഭാഷകന്‍ ഫെമിന്‍ പണിക്കശ്ശേരി

ആധാര്‍ കാര്‍ഡിനെ പറ്റി വിവിധ മേഖലകളില്‍ നിന്നും പല തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ബന്ധിപ്പിക്കണം, ബാങ്ക് അക്കൗണ്ടുമായിട്ടും, എല്‍.ഐ.സിയുമായും ബന്ധിപ്പിക്കണം എന്നു വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ള വെബ്സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും റിപ്പോര്‍ട്ട് പുറത്ത് വന്നു.

ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് സമ്മിശ്ര പ്രതികരണങ്ങള്‍ സൃഷിടിക്കുമ്പോള്‍ പ്രവാസികളായ ഇന്ത്യക്കാര്‍ എങ്ങെനയാണ് ഈ വിഷയത്തില്‍ നിലപാട് എടുക്കേണ്ടതെന്നു കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഒരു പ്രവാസിക്ക് ആധാര്‍ എടുക്കാന്‍ ഉള്ള അര്‍ഹത ഇല്ല എന്നത് പൊതുവെ അറിവുള്ള കാര്യമല്ല അഥവാ പൊതുവേ ആളുകള്‍ അജ്ഞരാണ് എന്നതാണ് സത്യം.

ഈ സാഹചര്യത്തിലാണ് ദുബായില്‍ അഭിഭാഷകനായ ഫെമിന്‍ പണിക്കശ്ശേരി പ്രവാസികളെ ആധാറിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുകയോ അല്ലെങ്കില്‍ ആധാര്‍ ആക്ട് ഭേദഗതി ചെയ്യുകയോ വേണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജി അഡ്വ. ഷിനോജ് കെ. നാരായണന്‍ വഴി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്നത്. 30-10-2017നു ഫയല്‍ ചെയ്തഹര്‍ജി കോപ്പി Unique Identification Authority of India ക്കു കൊടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 15-11-2017നു തന്നെ സര്‍ക്കാര്‍ പ്രവാസികള്‍ക്കു അനുകൂലമായി വിജ്ഞാപനം ഇറക്കിയത് വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.

തുടര്‍ന്ന് നവംബര്‍ 17ന് സുപ്രീം കോടതി ജഡ്ജിമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് അഡ്വ. ഫെമിനോട് ആധാര്‍ കാര്‍ഡ് കേസുകള്‍ മാത്രം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രവാസികള്‍ക്ക് ആധാര്‍ ആവശ്യമില്ല എന്ന ഒരു ഉത്തരവ് മാത്രമാണ് ഇന്നുള്ളത്. എന്നാല്‍ വിഷയത്തെ എങ്ങനെയാണ് കൈകാര്യം ചെയേണ്ടതെന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങളില്ല. ആധാര്‍ എടുത്തു കഴിഞ്ഞ ആയിരക്കണക്കിന് പ്രവാസികളെ എങ്ങിനെ നിയമത്തിനു കീഴില്‍ കൊണ്ടുവരും എന്നതു കൂടെ ആലോചിക്കേണ്ടതുണ്ടെന്നും അതുകൊണ്ടു ഓര്‍ഡറിലെ അവ്യക്തത കണ്ടെത്തിയ അഡ്വ. ഫെമിന്‍ ഈ അവ്യക്തത നീക്കികിട്ടുന്നതിനായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ഇപ്പോഴുള്ള നിയമപ്രകാരം 182 ദിവസത്തില്‍ കൂടുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ താമസിച്ച വ്യക്തിക്ക് മാത്രമേ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പറ്റൂ എങ്കിലും ആയിരകണക്കിന് പ്രവാസികള്‍ ഇതറിയാതെയാണ് ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്. ആധാര്‍ ആക്ട് സെക്ഷന്‍ 34പ്രകാരവും ഐപിസി സെക്ഷന്‍ 465 പ്രകാരവും പ്രവാസികള്‍ എടുത്ത ആധാര്‍ കാര്‍ഡുകള്‍ കുറ്റകരമാകാം എന്നിരിക്കെ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തതെയുള്ള ഒരു പുതിയ നിയമ നിര്‍മ്മാണത്തിന് അധികാരികളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വ. ഫെമിന്‍ വിഷയത്തില്‍ നിയമനടപടികളുമായി മുമ്പോട്ട് പോകുന്നത്.

ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള പ്രവാസികള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യവും വിദൂരമല്ല എന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിഷയത്തിന്റെ ഗൗരവം എല്ലാ പ്രവാസികളെയും അറിയിക്കേണ്ടതിനുവേണ്ടി യുഎഇലെ പ്രമുഖ പ്രവാസി സംഘടനകളുടെ സഹായം തേടിയിട്ടുണ്ടെന്നും അതേസമയം ലോകത്തിലെ ഇതര ഗ്ലോബല്‍ സംഘടനകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അഡ്വ. ഫെമിന്‍ പറഞ്ഞു.