രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷനാകും; സ്ഥാനമേല്‍ക്കുക ഡിസംബര്‍ നാലിന്

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ കടന്നുവരവിന് ഔദ്യോഗിക അംഗീകാരം. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനാണ് വിജ്ഞാപനം. നാലിനു നാമനിര്‍ദേശപത്രിക സ്വീകരിക്കും. മറ്റു സ്ഥാനാര്‍ഥികളില്ലെങ്കില്‍ അന്നുതന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഡിസംബര്‍ 16-ന് തെരഞ്ഞെടുപ്പ് നടത്തും. ഫല പ്രഖ്യാപനം 19-നുണ്ടാകും.ഡിസംബര്‍ 31നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. ഔദ്യോഗിക പ്രഖ്യാപനം 12.15ന് വാര്‍ത്താസമ്മേളനത്തില്‍ നടക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയായ 10, ജന്‍പഥില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി. ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഇതിനുമുന്‍പ് രാഹുല്‍ അധ്യക്ഷനാകണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു.