സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടതിനു പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസ്- പിഎഎഎസ് സംഘര്‍ഷം; വീഡിയോ

ഗാന്ധിനഗര്‍:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസും പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി (പി എ എ എസ് ) പ്രവര്‍ത്തകരും തമ്മില്‍ കൂട്ടയടി.

സ്ഥാനാര്‍ഥി പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് പി.എ.എ.എസ് പ്രവര്‍ത്തകരുടെ ആരോപണം. അഞ്ച് സീറ്റുകളാണ് ആദ്യഘട്ടത്തില്‍ പി.എ.എ.എസിന് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് പി.എ.എ.എസിന് ലഭിച്ചത്.ഞായറാഴ്ച രാത്രിയാണ് 77 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യപട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. കോണ്‍ഗ്രസ്- പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ സൂറത്തില്‍നിന്നുള്ള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു.

പി.എ.എ.എസ് കോര്‍ കമ്മറ്റിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതെന്ന് പി.എ.എ.എസ് കോ കണ്‍വീനര്‍ ദിനേഷ് ബംഭാനിയ ആരോപിച്ചു.
ലളിത് വസോയ, അമിത് തുമ്മാര്‍ എന്നിവര്‍ക്കാണ് പി.എ.എ.എസില്‍നിന്ന് സീറ്റ് ലഭിച്ചത്. യഥാക്രമം ധോരാജി, ജുനഗഢ് എന്നീ മണ്ഡലങ്ങളില്‍നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടം ഡിസംബര്‍ എട്ടിനാണ് നടക്കുക.ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന ഗുജറാത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് പി.എ.എ.എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്.