മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ ഹര്‍ജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും ഇതിനു തെളിവാണെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയത്, മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

മന്ത്രിക്കു സ്വന്തം സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കില്‍, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ആരോപണ വിധേയനായ തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗം സി.പി.ഐ മന്ത്രിമാര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഇതും സര്‍ക്കാരിനെ പ്രതികൂലമായ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.