വെള്ളത്തില്‍ വിഷം കലക്കി ഹിന്ദുക്കളെ കൊല്ലണം എന്ന ഐ എസ് സന്ദേശം ; പിന്നില്‍ കുമ്മനത്തിന്റെ ഓഫീസ് എന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുസ്ലീംങ്ങള്‍ അല്ലാത്തവരെ അപായപ്പെടുത്താന്‍ എന്ന തരത്തില്‍ ഭീകരസംഘടനയായ ഐ എസിന്‍റെ എന്ന പേരിലുള്ള ഒരു വാട്സ് ആപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇത് ശരിവെക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം റെയില്‍വെ സബ് ഇന്‍സപക്ടറുടെ പേരില്‍ ഒരു കത്ത് പുറത്ത് വന്നിരുന്നു. “ട്രെയിനില്‍ സഞ്ചരിക്കുന്ന മുസ്ലീം വിഭാഗത്തിലല്ലാത്ത യാത്രക്കാരെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ഐഎസ് പ്രവര്‍ത്തകര്‍ പദ്ധതയിട്ടുവെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ സന്ദേശമുണ്ടെന്നാണ്” റെയില്‍വെ സബ് ഇന്‍സപക്ടറുടെ പേരില്‍ കത്ത് പുറത്ത് വന്നത്. എന്നാല്‍ ഈ കത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസ് ആണെന്നാണ്‌ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ചില ഓണ്‍ലൈന്‍ മീഡിയകളാണ് ഇത്തരത്തില്‍ വാര്‍ത്ത‍ പുറത്തു വിട്ടത്.

ഇന്നലെ രാത്രിയോടെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേരിലുള്ള കത്ത് പുറത്ത് വന്നത്. എന്നാല്‍ തിങ്കളാഴ്ച്ചത്തെ (27/11/2017) ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്ന കത്ത് ഞായറാഴ്ച്ച (26/11/2017) പുറത്ത് വന്നതോടെ സംശയം ഉണരുകയായിരുന്നു. കത്തിന്റെ ഉറവിടം അന്വേഷിച്ച് പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദേശം അയച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പിആര്‍ഒ സന്ദീപാണെന്ന് കണ്ടെത്തി. എന്നാല്‍ കത്തിലെ തിയതിയുടെ അപാകത ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്നീട് പ്രതികരിക്കാനോ, ഫോണിന് മറുപടി നല്‍കാനോ സന്ദീപ് തയാറായില്ല. കത്തിന്റെ സ്ഥിരീകരണത്തെപ്പറ്റി നടക്കുന്ന ചര്‍ച്ചകളില്‍ ഡേറ്റിലുണ്ടായ പാകപിഴ അശ്രദ്ധയായിരിക്കാം എന്ന് വാദിക്കുമ്പോളും, തൃശൂര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്‌റ്റേഷന്‍ മാസ്റ്ററിന് അയച്ച കത്ത് എങ്ങനെ കുമ്മനം രാജശേഖരന്റെ ഓഫീസിലെത്തിയെന്നത് സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്നാണ് തെളിയിക്കുന്നത്. ഇതോടെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പേരിന് മറവില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ സത്യമായി മാറുകയാണ്.