ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന ; പുറത്തു വന്ന ഐസിസ് ഭീകരാക്രമണ ഭീഷണി പ്രചരണം വ്യാജമാണെന്ന് എഡിജിപി

ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന എന്ന് വ്യക്തമാകുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്ത്. ശബരിമലയില്‍ ഐസിസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് പോലീസ് . അത്തരത്തിലൊരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചില്ലെന്ന് ശബരിമലയുടെ തീര്‍ത്ഥാടന കാലത്തിന്റെ ചുമതല വഹിക്കുന്ന എഡിജിപി സുദേഷ് കുമാര്‍ പറഞ്ഞു. ഏത് തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളെയും കൈകാര്യം ചെയ്യാന്‍ കേരളാ പോലീസ് സജ്ജമാണെന്നും എഡിജിപി വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐസിസ് ഭീകരാക്രമണ പദ്ധതിയുണ്ടെന്നും കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്നും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്ന സാഹചര്യത്തിലാണ് എഡിജിപിയുടെ പ്രതികരണം. ശബരിമലയിലേക്ക് കുന്നാര്‍ അണകെട്ടില്‍ നിന്ന് കുടിവെള്ളം കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ സ്ഥാപിച്ചിരിക്കുന്ന വഴിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും എഡിജിപി കൂട്ടിച്ചര്‍ത്തു. ശബരിമല സുരക്ഷ സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്നും ശബരിമല സന്നിധാനവും പരിസരവും പൂര്‍ണ്ണ സുരക്ഷിതമാണെന്നും എഡിജിപി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ യാത്രക്കാരായ ശബരിമല തീര്‍ത്ഥാടരുള്‍പ്പെടെയുള്ള അമുസ്ലീംങ്ങളെ അപായപ്പെടുത്താന്‍ ഐസിസ് തീവ്രവാദികള്‍ പദ്ധതി ഇടുന്നതായുള്ള മുന്നറിയിപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചരിച്ചത്. വാട്സ്ആപ്പും ഫേസ്ബുക്കും പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. ചില സംഘപരിവാര്‍ ഗ്രൂപ്പുകളിലാണ് ഈ മെസേജ് ആദ്യമായി വന്നത്. തുടര്‍ന്ന്‍ മറ്റു ഗ്രൂപ്പുകളിലേയ്ക്കും ഇത് പ്രചരിക്കുകയായിരുന്നു. അതുപോലെ കഴിഞ്ഞ ദിവസം റെയില്‍വേ പോലീസിന്റെ എന്ന പേരില്‍ പുറത്തു വന്ന ഒരു കത്തിന് പിന്നില്‍ കുമ്മനത്തിന്‍റെ ഓഫീസ് ആണെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയിരുന്നു. ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പേ കേരളത്തില്‍ നിന്നുള്ള ഭക്തന്മാര്‍ കാണിക്കയില്‍ സംഭാവനകള്‍ ഇടരുത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഭക്തരുടെ കാശ് വാങ്ങുന്ന സര്‍ക്കാര്‍ അവര്‍ക്കായി ഒന്നും ചെയ്യുന്നില്ല എന്നും ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം എന്നുമെല്ലാം സുദര്‍ശനം അടക്കമുള്ള ഹൈന്ദവ പേജുകള്‍ വിവരണങ്ങള്‍ നല്‍കിയിരുന്നു.

അതുമാത്രമല്ല സന്നിധാനത്ത് നിന്നും തങ്ങള്‍ അവിടെ കഷ്ട്ടപ്പെടുകയാണ് എന്ന തരത്തില്‍ ചില യുവാക്കള്‍ ഫേസ്ബുക്ക് വഴി ലൈവ് വീഡിയോ ഇടുന്ന സംഭവം വരെ ഈ വര്‍ഷം ഉണ്ടായി. അതുപോലെ അരവണയുടെ പേരിലും ഒരു വിവാദം ഉണ്ടാക്കി വിടാനുള്ള ശ്രമവും ചീറ്റിപ്പോയി. സോഷ്യല്‍ മീഡിയ അടക്കമുള്ള മലയാളികള്‍ ഇതെല്ലാം ശ്രദ്ധിക്കാതെ വന്നപ്പോഴാണ് കുറച്ചു ദിവസം മുന്‍പ് ഐ എസ് ഭീകരാക്രമണ ഭീഷണി എന്ന പേരില്‍ സന്ദേശങ്ങള്‍ വരുന്നത്. തൃശൂര്‍ പൂരത്തിന്റെ ഇടയില്‍ വാഹനം ഇടിച്ചു കയറ്റുക , അല്ലാതെ ശബരിമലയിലെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുക എന്നിങ്ങനെയുള്ള ഭീഷണിയാണ് പ്രചരിച്ചത്. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് റെയില്‍വേ പോലീസ് എന്ന പേരില്‍ വ്യാജ കത്തും പുറത്തു വന്നത്. ശബരിമല തീര്‍ഥാടനം അട്ടിമറിച്ച് ഇവിടെ വന്നാല്‍ ജീവന് ഭീഷണിയാണ് എന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ബോധിപ്പിക്കാന്‍ സംഘപരിവാര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് ഇതോടെ വ്യക്തമാവുകയാണ്.