മലയാള സിനിമ നടിമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പെണ്‍ കരിംപൂച്ചകളെത്തുന്നു;ബ്ലാക്ക് ബെല്‍റ്റും ജൂഡോയുമൊക്ക അഭ്യസിച്ച മിടുമിടുക്കിമാര്‍ ഇനി നടിമാര്‍ക്ക് സുരക്ഷയൊരുക്കും

കൊച്ചി:യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലയാള നടിമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആയോധന കലകള്‍ അറിയുന്ന ബ്ലാക്ക് ക്യാറ്റുകള്‍ എത്തുന്നു. മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്‌സ് യൂണിയന്‍ ആണ് നടിമാരുടെ സുരക്ഷയ്ക്കായി ബ്ലാക്ക് ക്യാറ്റുകളെ നിയമിക്കാന്‍ തീരുമാനിച്ചത്.

വി.ഐ.പികള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതുപോലെയുള്ള കരിംപൂച്ചകളെ നടിമാര്‍ക്കും ഏര്‍പ്പെടുത്താനാണ് തീരുമാനം. എന്നാല്‍പ്രത്യേക പരിശീലനം ലഭിച്ച പെണ്‍ കരിംപൂച്ചകളെയാണ് സുരക്ഷയ്ക്ക് ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. വീട്ടില്‍ നിന്നും ഷൂട്ടിങ് സെറ്റിലേയ്ക്കും തിരിച്ചും എപ്പോഴും ഇവര്‍ ഒപ്പമുണ്ടാകും. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇത്തരത്തിലുള്ളൊരു നടപടിയിലേക്ക് നയിച്ചതെന്ന് മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര അറിയിച്ചു.

ഇതിനായി ആയോധന കലകള്‍ അറിയുന്ന നൂറുപേരെ കണ്ടെത്തിയിട്ടുണ്ട്. സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ബോഡിഗാര്‍ഡുകളെ നല്‍കും. കളരി, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധന കലകള്‍ക്കൊപ്പം ഡ്രൈവിങ്ങും കൂടി വശമുള്ള സ്ത്രീകളെയാവും ഇതിനായി തെരഞ്ഞെടുക്കുന്നത്. നായികമാര്‍ ഹോട്ടല്‍ മുറിയില്‍ തങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മുറിക്കു പുറത്ത് കാവലായി ഇവരുണ്ടാകും.

മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബോര്‍ഡിഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നത്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റെങ്കിലും കിട്ടിയ സ്ത്രീകള്‍ക്കു മാത്രമേ ഇതില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. അതും ഫൈറ്റേഴ്‌സ് യൂണിയന്‍ ഒരുക്കുന്ന ആറു മാസത്തെ പരിശീലനത്തിനു ശേഷം മാത്രം. ഫൈറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. ശങ്കറും വനിതാ ഫൈറ്റ് മാസ്റ്റര്‍ അച്ചു എന്നു വിളിക്കുന്ന ആശ ഡേവിഡുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 18 മുതല്‍ 40 വരെ പ്രായമുള്ള സ്ത്രീകളെയാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേകമായ യൂണിഫോമും ഫൈറ്റേഴ്‌സ് അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.