ആദ്യം ഷെഫിന്‍ ജാഹനെ കാണണമെന്ന് ഹാദിയ;മാതാപിതാക്കളെ കാണണ്ടേയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

സേലം: സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ ഹാദിയ സേലത്തെ കോളജിലെത്തി. പഠനം പൂര്‍ത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികള്‍ക്കു ഹാദിയ ഉടന്‍ അപക്ഷേ നല്‍കും. അതേസമയം, ഷെഫിന്‍ ജഹാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും ഉടന്‍ തന്നെ അത് സാധിക്കുമെന്നും ഹാദിയ വ്യക്തമാക്കി. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഹാദിയ പറഞ്ഞു.

മാനസിക നില ശരിയല്ലെന്ന വാദത്തോട് അതു പരിശോധിക്കാമെന്നു ഹാദിയ വ്യക്തമാക്കി. തനിക്ക് അങ്ങനെയില്ലാ എന്നു പറഞ്ഞാല്‍ അതിന് എന്തു വിലയുണ്ടാകും. ആറു മാസം വീട്ടിലായിരുന്നു. ഇനി ആദ്യം ഷെഫിനെ കാണാനാണ് ആഗ്രഹമെന്നും മാതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനു ഹാദിയ മറുപടി പറഞ്ഞു. ഷെഫിന്‍ ഭര്‍ത്താവാണെന്നും അല്ലെന്നും കോടതി പറഞ്ഞിട്ടില്ല. ഭര്‍ത്താവാണെന്നാണു താന്‍ കോടതിയില്‍ പറഞ്ഞത്. മാതാപിതാക്കളെ കാണാനും ആഗ്രഹമുണ്ട്. സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചു.

വീട്ടില്‍ കഴിഞ്ഞ കാലത്ത് തന്നെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നുവെന്നും ഹാദിയ വ്യക്തമാക്കി. ഇതിനായി ശിവശക്തി യോഗ സെന്ററില്‍നിന്നു കൗണ്‍സിലിങ്ങിനായി ആളു വന്നിരുന്നു. തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലിങ്ങിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ അറിയിച്ചു.