തലസ്ഥാനത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു; അപകടത്തില്‍ ദുരൂഹത

തിരുവനന്തപുരം മണ്ണന്തലയില്‍ ദുരൂഹ സാഹചര്യത്തില്‍ ദമ്പദികള്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ച് എറണാകുളം സ്വദേശികളായ റോയി തോമസ്, ഭാര്യ ഗ്രേസി എന്നിവരാണ് മരിച്ചത്. അയല്‍വാസികള്‍ വിവരം അറിയിച്ചു പൊലീസും ഫയര്‍ഫോഴ്‌സും എത്തുമ്പോഴേക്കു രണ്ടുപേരുടെയും ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മണ്ണന്തല പൊലീസ് പറയുന്നു. ആത്മഹത്യയാകാമെന്നും പൊലീസിന് സംശയമുണ്ട്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാതെ തീപിടിച്ചതാണ് സംശയം ഉണ്ടാക്കുന്നതിന് കാരണം. ഇന്ന് മൃതദേഹ പരിശോധനയും പോസ്റ്റുമോര്‍ട്ടവും നടത്തും. ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണന്തല പനയന്പള്ളി ലൈനില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ദമ്പതികള്‍ രണ്ടുവര്‍ഷത്തിലേറെയായി ഇവിടാണ് താമസിക്കുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു.