വീട്ടില്‍ കാറുണ്ടോ എങ്കില്‍ നിങ്ങളുടെ ഗ്യാസ് പോയത് തന്നെ; സ്വന്തമായി കാറുള്ളവര്‍ക്ക് അടുത്ത പണിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവരുടെ പാചക വാതക സബ്സിഡി നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അനധികൃത സബ്സിഡി ഇല്ലാതാക്കാനുള്ള പുതിയ പാചക വാതക നയതിണയെ ഭാഗമായാണ് നടപടി.വരുന്ന മാര്‍ച്ചോടെ പാചക വാതകത്തിന്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാന്‍ ഒരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ ആദ്യം ലക്ഷ്യം വെക്കുന്നതും കാറുടമകളെ തന്നെ.

രാജ്യത്ത് ഏകദേശം 3.6 കോടി അനധികൃത പാചക വാതക സബ്സിഡിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഇത് എടുത്തുകളയുന്നതോടെ 30,000 കോടി രൂപയോളം ഖജനാവിലേക്ക് തിരിച്ചെത്തിക്കാമെന്നും ഇത് അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുത്താമെന്നുംകേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. പത്ത് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരെ കഴിഞ്ഞ വര്‍ഷം പാചക വാതക സബ്സിഡിയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

കാറുടമകളുടെ പാചക വാതക സബ്സിഡി എടുത്തുകളയുന്നതിനുള്ള ആദ്യ പടി സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ജില്ലകളിലെ ആര്‍.ടി ഓഫീസുകളില്‍ നിന്ന് വാഹന രജിസ്ട്രേഷന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. മിക്കയാളുകളും ഒന്നോ രണ്ടോ കാര്‍ ഉപയോഗിക്കുന്നവരും അതിനൊപ്പം പാചക വാതക സബ്സിഡി അനുഭവിച്ചുവരുന്നവരുമാണ്. ഇത് ഇനി തുടരേണ്ട കാര്യമില്ലെന്നാണ് അധികൃതര്‍ക്ക് ലഭിച്ച നിര്‍ദേശം.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പാചക വാതക ഉപഭോക്താക്കളുടെ വിശദ വിവരങ്ങള്‍ ആദായ നികുതി വകുപ്പില്‍ നിന്ന് ശേഖരിച്ച് വരുന്നുണ്ട്. ഉപഭോക്താക്കളുടെ പാന്‍, താമസ, മൊബൈല്‍ രേഖകളാണ് ശേഖരിച്ച് വരുന്നത്. നവംബര്‍ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 25.11 കോടി ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്.

കാറുള്ളവര്‍ക്ക് സബ്‌സീഡി ഒഴിവാക്കുന്ന പുതിയ രീതി പ്രാബല്യത്തില്‍ വന്നാല്‍ ഈ ഇനത്തിലും സമാനരീതിയില്‍ മറ്റൊരു ലാഭം കൂടി വരുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. അതേസമയം എല്‍പിജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ റജിസ്ട്രഷന്‍ സംബന്ധിച്ച വിവര ശേഖരണവും വിലാസവുമായുള്ള ഒത്തുനോക്കലും സര്‍ക്കാരിന് ഏറെ ദുഷ്‌ക്കരമായ ജോലിയായിരിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.