ഗുജറാത്ത് തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ഇനി പോരാട്ടം പോളിംഗ് ബൂത്തില്‍

രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളത്തെ ദിവസം ജനങ്ങള്‍ക്ക് സമാധാനമായി തീരുമാനമെടുക്കാനുള്ള സമയമാണ്. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാവും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബി ജെ പിയുടെ ?തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. രണ്ടു ദശാബ്ദമായി ?ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുന്ന ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് രാഹുല്‍ ?ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍?ഗ്രസ് ഉയര്‍ത്തുന്നത്.

ഡിസംബര്‍ ഒമ്പതിനും 14നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുക. 182 അംഗ സഭയില്‍ 2012-ല്‍ ബിജെപിക്ക് 115ഉം കോണ്‍ഗ്രസിന് 61ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ മോഡി പ്രഭാവത്തിന് മങ്ങലേറ്റതായാണ് പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേ പ്രകാരം 59 ശതമാനം വോട്ടുകള്‍ ബിജെപി നേടുമെന്നായിരുന്നു കണ്ടെത്തല്‍, എന്നാല്‍ ഇത് 43 ആയി കുറഞ്ഞത് സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

എബിപി ന്യൂസ്-സിഎസ്ഡിഎസ് സര്‍വേ കഴിഞ്ഞദിവസം ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നു. എന്നാല്‍, 91-99 സീറ്റുകളുമായി കഷ്ടിച്ച് കടന്നു കൂടാനേ കഴിയുകയുള്ളൂവെന്നാണ് സര്‍വേ പറയുന്നത്. പട്ടേല്‍ സമുദായത്തന്റെ ചുവടുമാറ്റവും ജിഗ്‌നേഷ് മേവാനിയുടെ പ്രവര്‍ത്തനവും തിരിച്ചടിയാകുമോ എന്ന ആശങ്കയും ബിജെപിക്ക് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗുജറാത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഹാര്‍ദിക് പട്ടേലിനെ കൂടെനിര്‍ത്തിയുള്ള പ്രചാരണം കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് നേതൃത്വം.