പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിനുശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിനുശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് കൊടും ക്രൂരത അരങ്ങേറിയത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

അക്രമം നടന്നസമയം പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കേള്‍വിക്കുറവുള്ള മുത്തച്ഛന്‍ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. ആതക്കത്തിന് വീട്ടില്‍കടന്നുകൂടിയ അക്രമിസംഘം കുട്ടിയെ ബലാല്‍ക്കാരമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചതോടെയാണ് അക്രമികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

കുട്ടിയുടെ അച്ഛന്‍ ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. അമ്മ ബന്ധുവിട്ടില്‍ പോയ ദിവസമാണ് അക്രമികള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. സര്‍വേഷ് സെന്‍ (21) എന്നയാളും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന് കരുതുന്ന മറ്റൊരാളുമാണ് രാത്രി വീട്ടിനുള്ളില്‍ കടന്നു കയറി പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇതില്‍ സര്‍വേഷ് സെന്‍ എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്ന് സംശയിക്കുന്ന അക്രമി ഒളിവിലാണ്. കൂട്ടബലാത്സംഗക്കുറ്റവും കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിന് എതിരായ നിയമവുമാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.